Crime

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; 3 പേർ കസ്റ്റഡിയിൽ

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ മൂന്ന് പേർ പിടിയിൽ. പതിനഞ്ച് വർഷമായി 5സി എന്ന ഫ്‌ളാറ്റിൽ താമസിച്ചിരുന്ന അഭയ കുമാറിനേയും കുടുംബത്തേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫ്‌ളാറ്റിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.

ആമസോൺ ഡെലിവറി കവറിൽ പൊതിഞ്ഞാണ് ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഈ കവറിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ കൊലപാതകികളിലേക്ക് നയിച്ചത്.

പതിനഞ്ച് വർഷമായി കുടുംബം അവിടെ താമസിച്ചിരുന്നുവെങ്കിലും ഇവരുടെ 20 വയസുള്ള മകൾ ഗർഭിണിയാണെന്ന കാര്യം അർക്കുമറിയില്ലായിരുന്നു. പെൺകുട്ടിയുടെ പ്രസവം നടന്നത് ഫ്‌ളാറ്റിലെ തന്നെ ശുചിമുറിയിലാണെന്നാണ് പുറത്ത് വരുന്ന വിവരം.

രാവിലെ എട്ടു മണിയോടെയാണ് കൊച്ചി പനമ്പിള്ളിയിലെ വിദ്യാനഗറിലെ ഫ്‌ളാറ്റിനു മുന്നിൽ നിന്ന് നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയത്. കൊറിയർ കവറിൽ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം.

നടുറോഡിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ താഴേക്ക് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ആശാവർക്കർമാരുടെ പട്ടികയിൽ ഫ്‌ളാറ്റിൽ ഗർഭിണികളില്ലായിരുന്നു.

കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *