General

പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം തുടരുന്നത് അപലപനീയം

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തി നാല് മാസങ്ങള്‍ പിന്നിട്ടിട്ടും സ്വന്തമായി ഒരു മദ്യനയമില്ലാതെ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം തുടരുന്നത് അപലപനീയമാണെന്ന് കെ.സി.സി.ബി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.

ഓപ്പറേഷന്‍ തൂഫാന്‍ മയക്കുമരുന്നുകള്‍ക്കെതിരെ മാത്രം ആഞ്ഞടിച്ച് മദ്യത്തെ സംരക്ഷിത മേഖലയിലാക്കുകയും പൊതുസമൂഹത്തില്‍ മാന്യവത്ക്കരണത്തിന് വിഫലശ്രമം നടത്തുകയും ചെയ്യുകയാണ്. വ്യാജമദ്യ ഉല്പാദനമേഖലകള്‍ കണ്ടില്ലെന്ന് നടിക്കുന്നു. കള്ളുഷാപ്പുകളോട് തൂഫാന് ചതുര്‍ത്ഥിയാണ്.

ചെത്തുന്ന പനയുടെ എണ്ണവും കള്ളിന്റെ അളവും പരിശോധനാ വിധേയമാക്കണം. കള്ളുഷാപ്പുകളില്‍ കള്ള് നിര്‍മ്മിതി ഉണ്ടാകുന്നില്ലെന്നും തെങ്ങില്‍ നിന്നും പനയില്‍ നിന്നും ചെത്തുന്ന യഥാര്‍ത്ഥ കള്ളാണ് വില്ക്കപ്പെടുന്നതെന്ന് ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ തൂഫാന് എന്താണ് വൈമുഖ്യം. ഇളംതലമുറയെ കള്ളുഷാപ്പുകളിലേക്ക് ആകര്‍ഷിക്കാന്‍ ഹോട്ടലുകളായി പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുത്ത പിണറായി സര്‍ക്കാരിന്റെ നയം പിന്‍വലിക്കണം.

മയക്കുമരുന്നുകള്‍ക്കെതിരെ അഭിനന്ദനാര്‍ഹമായ മുന്നേറ്റം സര്‍ക്കാര്‍ നടത്തുമ്പോഴും മദ്യമെന്ന അപകടകരവമായ ലഹരിയെ നിസ്സാരവത്ക്കരിക്കുന്നതും ബോധവല്‍ക്കരണ പ്രക്രിയകളില്‍ നിന്നുപോലും മദ്യത്തെ ഒഴിവാക്കുന്നതും നീതികരിക്കാനാവില്ല.

‘അബ്കാരി-ഉദ്യോഗസ്ഥ ഡീല്‍’ സംസ്ഥാനത്തുടനീളമുണ്ട്. അതിനാലാണ് നിയമം ലംഘിക്കപ്പെടുന്ന മദ്യശാലകള്‍ സുരക്ഷിതമാക്കപ്പെടുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തിക്കുറിക്കാനാണ് കൊടുങ്കാറ്റടിച്ചപോലെ കഴിഞ്ഞ സര്‍ക്കാരിനെ പുറത്താക്കിയതെന്ന കാര്യം വിസ്മരിക്കരുത്.

മദ്യലഭ്യത കുറച്ചുകൊണ്ട് വരുന്ന നയം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണം. മദ്യനയ രൂപീകരണത്തില്‍ മദ്യ-ലഹരി വിരുദ്ധ സംഘടനകളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും കൂടി സര്‍ക്കാര്‍ പരിഗണിക്കണം. മദ്യനയം സംബന്ധിച്ച വിഷയങ്ങളില്‍ കെ.സി.ബി.സി.യുടെ പ്രതിനിധികള്‍ വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *