ഭരണങ്ങാനം: സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ച് കുട്ടികൾ ഭരണങ്ങാനം ടൗണിൽ അവതരിപ്പിച്ച “ഫ്‌ളാഷ്‌മോബ്” ശ്രദ്ധേയമായി.
പതിനഞ്ച് മിനിട്ടോളം നീണ്ടുനിന്ന പ്രോഗ്രാമിനൊടുവിൽ ശതാബ്ദിയാഘോഷ സമാപന വിളംബരം നടത്തുകയും നാളെ, (15 -03 – 2024) നടത്തപ്പെടുന്ന ശതാബ്ദിയാഘോഷ സമാപന സമ്മേളനത്തിലേയ്ക്ക് എല്ലാ വ്യാപാരി- വ്യവസായികളേയും ഡ്രൈവർമാരേയും നാട്ടുകാരേയും സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സി. ഷൈനി ജോസഫിന്റെ നേതൃത്വത്തിലെത്തിയ കുട്ടികൾ ക്ഷണിക്കുകയും ചെയ്തു.
ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ പ്രവർത്തനമാരംഭിച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്‌കൂൾ, പാലാ സബ്ജില്ലയിലെതന്നെ മികച്ചസ്‌കൂളായി പല തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ്.
![](https://erattupettanews.com/wp-content/uploads/2024/02/talent-new-300x212.jpeg)
പാഠ്യ – പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം ഒരുപോലെ മികവുപുലർത്തുന്ന ഈ സ്‌കൂളിലെ ഒരുവർഷം നീണ്ട വൈവിധ്യമാർന്ന ശതാബ്ദി ആഘോഷാനുബന്ധ പ്രവർത്തനങ്ങൾക്ക് നാളെ നടക്കുന്ന പൊതുസമ്മേളനത്തോടെ വിരാമമാവുകയാണ്.
നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ ചർച്ച് പാരീഷ് ഹാളിൽവച്ച് നടത്തപ്പെടുന്ന ശതാബ്ദിയാഘോഷ സമാപന സമ്മേളനത്തിൽ, സ്‌കൂൾ മാനേജർ റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിക്കുന്നതും പ്രസ്തുതയോഗത്തിന്റെ ഉദ്ഘാടനം പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിര്വഹിക്കുന്നതുമാണ്.
![](https://erattupettanews.com/wp-content/uploads/2024/02/talent-new-300x212.jpeg)
പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ്ജ് പുല്ലുകാലായിൽ അനുഗ്രഹ പ്രഭാഷണം, എം. എൽ.എ ശ്രീ. മാണി സി. കാപ്പൻ മുഖ്യപ്രഭാഷണം, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസി സണ്ണി ശതാബ്ദിസ്മാരക സ്റ്റാമ്പ് പ്രകാശനം, ശ്രീ. രാജേഷ് വാളിപ്ലാക്കൽ (ജില്ലാ പഞ്ചായത്ത് മെമ്പർ) എൽ. എസ്.എസ്. ജേതാക്കൾക്കായുള്ള ഉപഹാരസമർപ്പണം എന്നിവ നിർവഹിക്കും.
പാലാ ബി.പി.സി. ശ്രീമതി ജോളിമോൾ ഐസക്ക്, പൂർവവിദ്യാർത്ഥികളായ ശ്രീ. മനുരാജ് (ഫിലിം ആർട്ടിസ്ററ്), , ഡോ. കെ. ആർ. ബിന്ദുജി (കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ), എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതുമാണ്.
രാവിലെ 10 മണിമുതൽ ആരംഭിക്കുന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ, കരാട്ടെ, സ്‌കേറ്റിങ് ഷോ എന്നിവ ഉച്ചകഴിഞ്ഞ് ക്രമീകരിച്ചിരിക്കുന്ന ശതാബ്ദിയാഘോഷ സമാപന സമ്മേളനത്തിനുശേഷവും തുടരുന്നതാണ്. ശ്രുതിസാന്ദ്രമായ ഗാനമേളയോടെ ശതാബ്ദിയാഘോഷ സമാപന ചടങ്ങുകൾ അവസാനിക്കും.