Poonjar

ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധാനാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റം അപലപനീയം: സീറോമലബാര്‍സഭ

പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെ ഉണ്ടായ അതിക്രമം തികച്ചും അപലപനീയമാണന്നും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പള്ളിയില്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച, വി. കുര്‍ബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തു നിന്നെത്തിയ അന്‍പതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ച് ബൈക്കുകളിലുമായി പള്ളിയുടെ കുരിശിന്‍തൊട്ടിയില്‍ അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും ആരാധന തടസ്സപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ ഇരപ്പിക്കുകയും ചെയ്തത് ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധാനാവകാശങ്ങളുടെയുംമേലുള്ള കടന്നുകയറ്റമായി മാത്രമേ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. മീനച്ചില്‍ താലൂക്കിലുള്ള പല പള്ളികളിലും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നിരന്തരമായി ഉണ്ടാകുന്നുവെന്നാണ് അന്വേഷണത്തില്‍ മനസിലാക്കാന്‍ സാധിച്ചത്.

പൂഞ്ഞാര്‍ പള്ളിയിലുണ്ടായ അതിക്രമങ്ങളെ എതിര്‍ത്ത വൈദികനുനേരെയുണ്ടായ ആക്രമണം ഗുരുതരമായ കുറ്റകൃത്യമാണ്. പോലിസും നിയമ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണം. പ്രതികളില്‍ പലരും മൈനറാണ് എന്ന കാരണത്താല്‍ ഈ കുറ്റക്യത്യങ്ങളെ ലഘുവായി കാണാന്‍ പാടില്ല.

ഇവ വെറും സാമൂഹികവിരുദ്ധ, ലഹരി മാഫിയ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല മതസ്പര്‍ദ്ധ വളര്‍ത്തുക എന്ന ലക്ഷ്യം കൂടിയുള്ളവയാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ചെറുപ്പക്കാരെ ഇതിനു പ്രേരിപ്പിക്കുന്നവരെയും ഇതിനു പിന്നില്‍ ഗൂഢാലോചനകള്‍ നടത്തുന്നവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട്.

പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അടിയന്തിരമായി ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയില്‍, സെക്രട്ടറിമാരായ ഫാ. എബ്രഹാം കാവില്‍ പുരയിടത്തില്‍, ഫാ. ജയിംസ് കൊക്കാവയലില്‍ എന്നിവര്‍ സംബസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *