യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മാണി സി കാപ്പൻ ജയിക്കുന്ന പക്ഷം അദ്ദേഹത്തെ മന്ത്രിയാക്കുമെന്ന് പറഞ്ഞ് പാലായിലെ ജനങ്ങളുടെ വോട്ട് മേടിച്ച വി. ഡി സതീശൻ പാലക്കാരെ പറഞ്ഞു പറ്റിക്കുകയായിരുന്നു എന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും, പാലായിലെ NDA സ്ഥാനാർത്ഥിയും ആയിരുന്ന അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
മാണി സി കാപ്പന് പാലായിൽ ഉണ്ടായിരുന്ന ഏക മുൻതൂക്കം യുഡിഎഫ് മന്ത്രിസഭ അധികാരത്തിൽ വന്നാൽ പാലായ്ക്ക് ഒരു മന്ത്രിയെ ലഭിക്കും എന്നുള്ളതായിരുന്നു. നിയോജകമണ്ഡലത്തിലുടനീളം മന്ത്രിയാക്കും എന്ന് വാക്ക് പറഞ്ഞാണ് ഓരോ വീട്ടിലും കയറി യുഡിഎഫ് പ്രവർത്തകരും നേതാക്കളും വോട്ട് ചോദിച്ചത്.
മാണി സി കാപ്പന്റെ പ്രധാന പ്രചരണവും അത് മാത്രമായിരുന്നു. കടുത്ത അവഗണനയും അതുപോലെ വഞ്ചനയും ആണ് പാലായിലെ യുഡിഫ് -ന് വോട്ട് ചെയ്ത ജനങ്ങളോട് മുഖ്യമന്ത്രി വി. ഡി സതീശൻ ചെയ്തതെന്നും ഷോൺ ജോർജ് പറഞ്ഞു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടയിൽ പാലാക്ക് പ്രാധിനിത്യം ഇല്ലാത്ത ആദ്യ യുഡിഫ് മന്ത്രിസഭയാണ് ഇതെന്നും ഷോൺ പറഞ്ഞു.





