എരുമേലി : എപ്പോൾ വേണമെങ്കിലും പാലം തകർന്നു വീഴുമെന്ന പേടിയോടെ ഇനി ആരും സഞ്ചരിക്കേണ്ടി വരില്ല. പ്രളയങ്ങളെ അതിജീവിച്ചപ്പോൾ ഏറ്റ നാശങ്ങളിൽ തകർച്ചയുടെ വക്കിലായ എരുമേലിയിലെ ആമക്കുന്ന് പാലം ഇനി മാസങ്ങൾക്കകം പുത്തൻ പാലമാകുകയാണ്.
പുതിയ പാലം നിർമിക്കാൻ പഞ്ചായത്തിന് സ്വന്തം നിലയിൽ വിനിയോഗിക്കാൻ ഫണ്ടിന്റെ പോരായ്മ ആയിരുന്നു തടസമായിരുന്നത് എങ്കിൽ പൂഞ്ഞാർ എംഎൽഎ അതിനാവശ്യമായ 80 ലക്ഷം എന്ന മുഴുവൻ ഫണ്ടും എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചു.
ഞായറാഴ്ച രാവിലെ പത്തരയ്ക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ നാട്ടിലെ നിരവധി പേരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. ഒരു പ്രധാന ചരിത്രം കൂടിയാണ് ഈ പാലം പുനർ നിർമ്മിക്കുന്നതോടെ ഓർമയാകുന്നതെന്ന് നിർമാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
ഏകദേശം 45 വർഷം മുമ്പ് ഈ പാലം നിർമിക്കാൻ സ്ഥലവും സഹായങ്ങളും നൽകിയ ഈ നാട്ടിലെ പൂർവ തലമുറ നടത്തിയ സേവനം വിസ്മരിക്കാൻ ആവുന്നതല്ല. തടിപ്പാലത്തിൽ മറുകര താണ്ടിയ ഒരു നാടിന്റെ ദുരിതങ്ങൾക്ക് മോചനം നൽകിയത് ഈ പാലമാണ്.
അപകടത്തിലായ ആ പാലം പൊളിച്ചു കൂടുതൽ ബലവത്തായ പുതിയ പാലം നിർമിക്കുക എന്ന മഹനീയ ചരിത്രം ആണ് ഇപ്പോഴത്തെ തലമുറ സാക്ഷാൽക്കരിക്കുന്നത്. അതിന് ഒരു നിയോഗം ആകാൻ തനിക്കു കഴിഞ്ഞു എന്നത് ജനപ്രതിനിധി എന്ന നിലയിൽ വലിയ ചാരിതാർഥ്യവും അഭിമാനവും പകരുന്നു എന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.
ഉദ്ഘാടന യോഗത്തിൽ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷയായിരുന്നു.
ബ്ലോക്ക് ഡിവിഷൻ അംഗം പി ജി സൂര്യകല, വാർഡ് അംഗം നാസർ പനച്ചി, മുൻ ബ്ലോക്ക് അംഗം പി കെ അബ്ദുൽ കരീം, മുൻ വാർഡ് അംഗം ജെസ്‌ന നജീബ്, മുൻ പഞ്ചായത്ത് അംഗവും സിപിഎം ലോക്കൽ സെക്രട്ടറിയുമായ ഷാനവാസ് പുത്തൻവീട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ, അഡ്വ. പി എച്ച് ഷാജഹാൻ, ദാറുൽ ഫത്തഹ് അറബിക് കോളേജ് ചെയർമാൻ മുഹമ്മദ് ഇസ്മായിൽ മൗലവി അൽ ഖാസിമി, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി, ജോസ് പഴയതോട്ടം, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി അരവിന്ദാക്ഷൻ പിള്ള, വി പി വിജയൻ, റിയാസ് റഷീദ് തുടങ്ങിയവർ പങ്കെടുത്തു.




