നാരീശക്തിയുടെ സ്വപ്നങ്ങൾ തകർത്തത്തിൽ അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ., എസ്.പി പാര്‍ട്ടികളുടെ സ്വാര്‍ഥത വനിത ബില്ലിനെ പരാജയപ്പെടുത്തി. ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ കുടുംബാധിപത്യ പാര്‍ട്ടികള്‍ ആഘോഷിച്ചുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു.
രാജ്യമാണ് ഏറ്റവും വലുത്. എന്നാൽ ചിലർക്ക് അങ്ങനെയല്ല. സ്ത്രീ ശാക്തീകരണത്തെ എങ്ങനെ തടഞ്ഞു എന്ന് രാജ്യം കണ്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ല് പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷം കയ്യടിക്കുകയായിരുന്നു. സ്ത്രീകളിൽ നിന്ന് അധികാരം കവർന്നെടുത്ത് ഇവർ ആഘോഷിക്കുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിൽ മുറിവേൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
നാരീ ശക്തിയെ പ്രതിപക്ഷം നിസാരമായി കാണുന്നു. സ്വന്തം മണ്ഡലങ്ങളില്‍ ഈ നേതാക്കളെ കാണുമ്പോള്‍ സ്ത്രീകള്‍ ഓര്‍ക്കണം. ഇവരെ ഇനി സഭയില്‍ എത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തെ വനിതകൾ കണക്കു ചോദിക്കും. വനിതാ സംവരണ ഭേദഗതി ബില്ല് ആരിൽ നിന്നും ഒന്നും കവർന്നെടുക്കാൻ ആയിരുന്നില്ല. 2029 ലെ തിരഞ്ഞെടുപ്പ് മുതൽ വനിതകൾക്ക് അർഹിക്കുന്ന അവസരങ്ങൾ നൽകാനുള്ള ശ്രമമായിരുന്നു. പവിത്രമായ ഒരു ചുവടുവെപ്പായിരുന്നു. വനിതാ സംവരണം കാലത്തിന്റെ ആവശ്യമാണ്. എല്ലാ സംസ്ഥാനങ്ങൾക്കും കൂടുതൽ ശക്തി നൽകാനുള്ള നീക്കമായിരുന്നു.
കഴിഞ്ഞ 40 വർഷമായി രാജ്യത്തെ വനിതകൾ കാത്തിരിക്കുകയാണ്. സ്ത്രീകളുടെ ഉന്നമനത്തില്‍ പങ്കാളിയാവാനുള്ള ശ്രമമായിരുന്നു സര്‍ക്കാരിന്റേത്. എന്നാൽ കോൺഗ്രസും കൂട്ടാളികളും എല്ലാം തകർത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷം നാരീശക്തിയെ വെറുക്കുന്നു. കോൺഗ്രസ് എപ്പോഴും നുണകൾ പറഞ്ഞ് സ്ത്രീകളുടെ അവകാശം കവർന്നെടുക്കുന്നു. രാജ്യത്തെ ആശയ കുഴപ്പത്തിലാക്കുന്നു. പ്രതിപക്ഷം നാരീ ശക്തിക്ക് മുന്നിൽ യഥാർത്ഥ മുഖം തുറന്നു കാട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം തെറ്റുകൾ തിരുത്തുമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. എന്നാൽ ചരിത്രം രചിക്കാനുള്ള അവസരങ്ങൾ അവർ കളഞ്ഞു കുളിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
വനിതകൾ മുന്നോട്ടുവന്നാൽ കുടുംബ പാർട്ടികളുടെ നേതൃത്വം തകരും എന്ന ഭയമാണ് പ്രതിപക്ഷത്തിനെന്നും ചരിത്രമെഴുതാനുള്ള അവസരം കോണ്‍ഗ്രസ് നശിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവം പുറത്തുവന്നു.
ഈ പാപത്തിന് വനിതകൾ മാപ്പു നൽകില്ല. മണ്ഡല പുനർനിർണയത്തെപ്പറ്റി കോൺഗ്രസ് നുണപറയുന്നു. മണ്ഡലം പുനർനിർണയം ചില സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് നുണ പ്രചരിപ്പിച്ചു. കോൺഗ്രസ് രാഷ്ട്രീയം പഠിച്ചത് ബ്രിട്ടീഷുകാരിൽ നിന്നാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു.





