General

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ നവീകരിച്ച പള്ളിയുടെ ആശീർവാദം നാളെ

പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാ പള്ളിയുടെ നവീകരിച്ച ദൈവാലയത്തിൻ്റെ ആശീർവാദകർമ്മവും വലിയ നോമ്പാചരണവും നാളെ (16/02/2024) ഉച്ചകഴിഞ്ഞ് 3 ന് നടത്തപ്പെടുമെന്ന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര അറിയിച്ചു.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദകർമ്മം നിർവ്വഹിക്കും. പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ കുർബാന അർപ്പിക്കും. തുടർന്നു കുരിശിൻ്റെ വഴി പ്രാർത്ഥന നടത്തും. 23 ന് പാലാ രൂപത ചാൻസിലർ ഫാ ജോസഫ് കുറ്റിയാങ്കൽ കുർബാന അർപ്പിക്കും.

മാർച്ച് ഒന്ന്, എട്ട്, 15, 22 തിയതികളിൽ യഥാകർമ്മം ഫാ ജോർജ് അമ്പഴത്തുങ്കൽ, ഫാ തോമസ് പട്ടേരി, ഫാ ഓസ്റ്റിൻ കച്ചിറമറ്റം, ഫാ ജോസഫ് കുറുപ്പശ്ശേരിൽ എന്നിവർ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകും.

22 ന് രാവിലെ 9 ന് ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ ഇടപ്പാടിയിലുള്ള ജന്മഗൃഹത്തിൽ നിന്നും പാമ്പൂരാംപാറയിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തും. മാർച്ച് 30ന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിലെ പീഢാനുഭവ കർമ്മങ്ങൾക്കു ശേഷം 8.30 ന് പാമ്പൂരാംപാറയിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തും.

അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഫാ ഷാജി പുന്നത്താനത്തുകുന്നേൽ വചനസന്ദേശം നൽകും. തുടർന്നു പാമ്പൂരാംപാറയിൽ സജ്ജീകരിച്ചിരിക്കുന്ന 14 സ്ഥലങ്ങളിലേയ്ക്ക് കുരിശിൻ്റെ വഴിയും നേർച്ച ചോറു വിതരണവും നടത്തും.

94 വർഷം മുമ്പ് 1930ലാണ് പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിനു തുടക്കം കുറിച്ചത്. ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനാണ് പാമ്പൂരാംപാറയിലെ പള്ളി സ്ഥാപിച്ചത്. 1931 ൽ പാമ്പൂരാംപാറയിൽ കുരിശു സ്ഥാപിച്ചു കുരിശിൻ്റെ വഴിക്കു തുടക്കം കുറിച്ചു. കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ചു പോയ ആദ്യകാല കപ്പേള 1991 ൽ നവീകരിച്ചിരുന്നു. പിന്നീട് ഫാ ജോസഫ് വടകര മുൻകൈയ്യെടുത്ത് 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിൽ നവീകരണം പൂർത്തീകരിച്ചിരിക്കുന്നത്. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയുടെ കീഴിലാണ് പാമ്പൂരാംപള്ളി വ്യാകുലമാതാ പള്ളി.

Leave a Reply

Your email address will not be published. Required fields are marked *