പാലാ :പെസഹാ വ്യാഴാഴ്ചയായതിനാൽ പരസ്യപ്രചരണം ഒഴിവാക്കിയ യുഡിഎഫ് സ്ഥാനാർത്ഥി മാണി കാപ്പൻ എംഎൽഎ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ നേരിൽകണ്ട് വോട്ട് തേടി. രാമപുരത്തെ സ്വകാര്യ ഫാക്ടറികളിലെ ജീവനക്കാരെ നേരിൽ കണ്ടാണ് വോട്ട് തേടിയത്.
യുഡിഎഫ് സ്ഥാനാർത്ഥി മാണിസി കാപ്പന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അദ്ദേഹത്തിനു വേണ്ടി വോട്ട് തേടിയും കെപിസിസി വർക്കിംഗ് പ്രസിഡണ്ടും വടകര എംപിയുമായ ഷാഫി പറമ്പിൽ പാലായിൽ എത്തി. പൂഞ്ഞാറിൽ റോഡ് ഷോയ്ക്ക് ആയി പോകുന്ന വഴിയാണ് ഷാഫി പാലായിൽ എത്തിയത്.
യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിലേക്ക് എത്തിയ ഷാഫിയെ എംഎൽഎയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് യുഡിഎഫ് പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. പറയാൻ താൻ ആളല്ലെങ്കിലും യുഡിഎഫ് അധികാരത്തിലെത്തിയാൽ മാണി സി കാപ്പൻ പാലായുടെ എംഎൽഎ മാത്രമായിരിക്കില്ല എന്ന ശുഭാപ്തി വിശ്വാസവും ഷാഫി മാധ്യമങ്ങളോട് പങ്കുവെച്ചു. തുടർന്ന് ഏതാനും സ്വകാര്യ സ്ഥാപനങ്ങളിൽ കയറി മാണിസി കാപ്പന് വോട്ട് തേടിയ ശേഷമാണ് ഷാഫി പൂഞ്ഞാറിലേക്ക് റോഡ് ഷോയ്ക്കായി തിരിച്ചത്.
യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് വോട്ട് തേടി പാലാ മുതൽ കൂരാലി വരെ സൈക്കിൾ ചവിട്ടി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. മാണി കാപ്പൻറെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പുതുപ്പള്ളി എംഎൽഎ ചാണ്ടിയും ഉമ്മൻ പാലായിലെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് പാലായിൽ എത്തിയ ചാണ്ടി പാലാ നഗരത്തിലൂടെ സൈക്കിൾ പര്യടനം നടത്തി എംഎൽഎയ്ക്ക് വേണ്ടി വോട്ടർമാരോട് പിന്തുണ തേടി.
തുടർന്ന് കെഎം മാണിയുടെ കല്ലറയിൽ എത്തിയ ചാണ്ടി ഉമ്മൻ ബിഷപ്പ് എമിലിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിലിനെ സന്ദർശിച്ചു. തുടർന്ന് പാലാ ടൗൺ മുതൽ എലിക്കുളം പഞ്ചായത്തിലെ കൂരാലി വരെ സൈക്കിൾ പര്യടനവുമായി അദ്ദേഹം വോട്ട് അഭ്യർത്ഥിച്ച് പാലായിലെ പ്രചരണ രംഗത്ത് സജീവമായി.
ചാണ്ടി ഉമ്മനോടൊപ്പം യുഡിഎഫ് നേതാക്കളായ അഡ്വ. ബിജു പുന്നത്താനം, ആർ സജീവ്, സാജു എം ഫിലിപ് ടോണി തൈപ്പറമ്പിൽ, ബിബിൻ രാജ്, ജോസ് വേരനാനി, റോബി ഊടുപുഴ, ആര്യ സബിൻ, സഞ്ജയ് സഖറിയാസ് എന്നിവർ വോട്ട് അഭ്യർത്ഥനയിൽ പങ്കുചേർന്നു.





