ഈരാറ്റുപേട്ട: സഹപാഠികളെയും സുഹൃത്തുക്കളെയും ചേർത്തുനിർത്തി മതസൗഹാർദത്തിന്റെ സന്ദേശം പങ്കുവെച്ച് ഇഫ്താർ നടത്തി മാതൃകയായിരിക്കുകയാണ് ഈരാറ്റുപേട്ടയിലെ പുരാതന ക്രൈസ്തവ കുടുംബത്തിന്റെ ഇളമുറക്കാരൻ വലിയവീട്ടിൽ ഔസേപ്പച്ചൻ.
ഓരോ റമദാനും ഔസേപ്പച്ചന് സൗഹാർദത്തിന്റെ വസന്തകാലം കൂടിയാണ്. ഈ ഇഴയടപ്പത്തിന് 40 വർഷത്തിന്റെ പഴക്കമുണ്ട്. സുഹൃത്തുക്കളിൽ കൂടുതലും ഇസ്ലാം മത വിശ്വാസികളായതിനാൽ ഔസേപ്പച്ചനും അവരിലൊരാളായി മാറി. പലവഴിക്ക് പിരിഞ്ഞവർ ഒരുമിച്ച് കൂടാറുള്ളത് അരുവിത്തുറ തിരുനാളിനായിരുന്നു.
വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിച്ച് സ്നേഹബന്ധങ്ങൾ കൂട്ടി ചേർത്തെങ്കിലും കുടുംബബന്ധങ്ങൾ അകലാൻ തുടങ്ങി. ഇതിന്റെ കൂടി പരിഹാരത്തിനാണ് റമദാനിലെ നോമ്പുതുറ ഒരവസരമായി ഔസേപ്പച്ചൻ തെരഞ്ഞെടുത്തത്. മുപ്പതിൽ കൂടുതൽ സുഹൃത്തുക്കൾ ഉണ്ടാകും ഇഫ്താറിന്.

വൈകുന്നേരം ആറോടെ എല്ലാവരും എത്തും. തിണ്ണയിൽ എല്ലാവരും ഒന്നിച്ചുള്ള നോമ്പുതുറ. ശേഷം വീട്ടിൽ തന്നെ നമസ്കാരത്തിനുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കും. ഇഫ്താർ ദിവസം കൂട്ടുകുടുംബത്തിലെ എല്ലാവരും തറവാട്ടിൽ എത്തുമെന്ന് ഔസേപ്പച്ചന്റെ ഭാര്യ ജൂബി പറയുന്നു.
ഇഫ്താർ സംഗമം മതസൗഹാർദത്തിന്റെ വലിയ മാതൃകയാണ് നൽകുന്നതെന്ന് ഔസേപ്പിന്റെ സുഹൃത്തുക്കളായ സി.എസ്. സബീർ, ഹാരിസ് നെടുംപുറത്ത്, മുഹമ്മദലി ഖാൻ, കെ.കെ. മുഹമ്മദ് സാദിഖ്, ഹാഷിം, പി.എസ്. ഷഫീഖ് എന്നിവർ പറയുന്നു.