KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയ്ക്ക് തുടക്കമായി. പ്രിയദർശിനി ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു.
വനിതകളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും പ്രതിനിധികൾക്ക് സീറോ ടിക്കറ്റ് കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പ്രിയദർശിനി പദ്ധതിയെ കാണുന്നത് സ്ത്രീകൾക്ക് നൽകുന്ന ഔദാര്യം ആയിട്ടല്ല. കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവാണ് സൗജന്യ യാത്ര. ഇത് സാമൂഹിക – സാമ്പത്തിക മേഖലയിൽ പ്രതിഫലനം ഉണ്ടാകും.
സാമൂഹികം എന്ന് പറയുന്നത് അഭിമാനത്തോടെ സ്ത്രീകൾക്ക് ബസ്സിൽ യാത്ര ചെയ്യാം എന്നതാണ്. കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട സ്ത്രീകൾ, വിദ്യാർഥിനികൾ, ജീവനക്കാർ,ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് യാത്ര സൗജന്യമാക്കിയാൽ ഇത്ര രൂപ മാറ്റി വെയ്ക്കാൻ കഴിയുമെന്ന് പല സ്ത്രീകളും തന്നോട് പറഞ്ഞു. അങ്ങനെ നീക്കിയിരിക്കുന്ന പണം എന്ത് ചെയ്യുമെന്ന് ചോദിച്ചവർ ഉണ്ട്.
താൻ പറഞ്ഞത് KSFE യിൽ ചിട്ടി ചേരാനാണ് അങ്ങനെയൊരു സേവിങ്സ് സ്ത്രീകൾക്ക് ഉണ്ടാകും എന്നുള്ള കാര്യം ഉറപ്പാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
സർക്കാർ അധികാരത്തിൽ എത്തിയിട്ട് ഒരു മാസം തികയുന്നത് 18നാണ്. ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കിയതിന്റെ സന്തോഷത്തിലാണ് താൻ അടക്കമുള്ളവർ. 800 കോടി പ്രതി വർഷം സർക്കാർ കൊടുക്കുകയാണ് പദ്ധതിക്കായി.ഗതാഗത മന്ത്രിയിൽ വലിയ ആത്മവിശ്വാസമുണ്ട്. കാരണം കുറച്ചുനാൾ കഴിയുമ്പോൾ KSRTC വരുമാനം വർധിപ്പിക്കും.
KSRTC സർക്കാർ സഹായം വേണ്ടെന്നു പറയുന്ന സാഹചര്യം ഉണ്ടാകും. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിൽ സ്വകാര്യ ബസ്സുകൾക്ക് ആശങ്ക വേണ്ട, കാരണം KSRTC ഓർഡിനറി ബസ്സുകൾ ഇല്ലാത്ത സ്ഥലത്തു സ്വകാര്യ ബസ്സുകളും ഈ പദ്ധതിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.





