കരൂർ: കരൂർ ഗ്രാമ പഞ്ചായത്ത് കരൂർ നെടുമ്പാറ ലിങ്ക് റോഡിൽ സ്വകാര്യ വ്യക്തി ഓവുചാൽ കെട്ടി അടച്ചതുമൂലം ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാർ ഓവുചാൽ തുറന്ന് വിട്ടതുമായി ബന്ധപ്പെട്ട് പാലാ പോലീസ് എടുത്തിരിക്കുന്ന പോക്സോ കേസ് അംഗീകരിക്കാൻ ആവില്ല പിൻവലിക്കണമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ് ആവശ്യപ്പെട്ടു.
വിഷയം രമ്യമായി പരിഹരിക്കുമെന്നും ഓവുചാൽ അടയ്ക്കാതെ പരിഹാരം ഉണ്ടാക്കുമെന്നും പെണ്ണമ്മ ജോസഫ് പറഞ്ഞു. കരൂർ പഞ്ചായത്ത് ഓഫീസ് ലിങ്ക് റോഡ് സംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
100 കണക്കിന് ആളുകൾ പങ്കെടുത്ത യോഗത്തിൽ നിന്നും ആക്ഷൻ കൗൺസിൽ കൺവീനറായി ബെന്നി ഇഗ്നേഷ്യസ് വെള്ളരിങ്ങാട്ടിനെയും ചെയർമാനായി സന്തോഷ് കുമാർ പോളയ്ക്കലിനെയും , സെക്രട്ടറിയായി ലില്ലി ബെന്നി കൂട്ടപ്ലാക്കലിനെയും തിരഞ്ഞെടുത്തു .
ആക്ഷൻ കൗൺസിൽ യോഗത്തിൽ എൽ ഡി എഫ് , യു ഡിഎഫ് ജനപ്രതിനിധികളായ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫും , ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈലജ രവീന്ദ്രനും , പോണാട് വാർഡ് മെമ്പർ ലളിതാബിക ടീച്ചർ, കരൂർ വാർഡ് മെമ്പർ ലിണ്ടൻ ജോസഫ് എന്നിവർ പങ്കെടുത്തു.
പോണാട് ഈസ്റ്റ് കരയോഗം പ്രസിഡന്റ് സത്യൻ പോളക്കൽ, ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ബെന്നി ഇഗ്നേഷ്യസ് വെള്ളരിങ്ങാട്, ചെയർമാൻ സന്തോഷ് കുമാർ പോളയ്ക്കൽ, സെക്രട്ടറി ലില്ലി ബെന്നി, ഡൊമിനിക് തോമസ് എലിപ്പുലിക്കാട്ട്, സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവരും പ്രസംഗിച്ചു.
തുടർന്ന് ജനപ്രതിനിധികൾ എതിർകക്ഷിയായ അഭിഭാഷകന്റെ വീട്ടിലെത്തി ചർച്ച നടത്തുകയും ഓവു ചാൽ അടയ്ക്കരുത് എന്ന് നിർദ്ദേശിക്കുകയും, പോക്സോ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് ശേഷം ജനപ്രതിനിധികൾ ആക്ഷൻ കൗൺസിൽ ഭാരവാഹികളെയും കരൂരിലെ പൊതു ജനങ്ങളെയും വിവരം ധരിപ്പിച്ചു.





