പി എസ് സി നിയമന വിവാദം പി എസ് സി ആഭ്യന്തര വിജിലൻസ് അന്വേഷിക്കും. റാങ്ക് പട്ടിക പരിഷ്കരിക്കും. മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, നടന്നിട്ടുള്ളത് അട്ടിമറിയാണോ പിഴവാണോ എന്ന സംശയത്തിലാണ് അധികൃതർ. സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് വിളിച്ച് ചേർത്ത പി.എസ്.സി യോഗത്തിലാണ് തീരുമാനം.
നൂറ് മാർക്കിനുള്ള ചോദ്യപേപ്പറിൽ ഒൻപത് മുതൽ പതിനെട്ട് വരെയുള്ള പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതും നിയമനം നടത്തിയതും.
പരീക്ഷാ നടത്തിപ്പിലെ ഈ അനാസ്ഥ വിവാദമായതോടെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. സർക്കാരിനോടും പിഎസ്സിയോടും മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് ട്രൈബ്യൂണലിന്റെ കർശന നിർദേശം. ട്രൈബ്യൂണൽ നടപടിയുടെ കൂടി പശ്ചാത്തലത്തിലായിരുന്നു പിഎസ്സിയുടെ ഇന്നത്തെ യോഗം.





