General

വഖഫ് നിയമ ഭേദഗതി ബിൽ; കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

വഖഫ് നിയമ ഭേദ​ഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. എംപിയും ലോക്സഭയിലെ കോൺ​ഗ്രസ് വിപ്പുമായ മുഹമ്മദ് ജാവേദാണ് ഹർജി ഫയൽ ചെയ്തത്. ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്നാരോപിച്ചാണ് ഹർജി ഫയൽ ചെയ്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25, 26, 29, 300എ എന്നിവ ബിൽ ലംഘിക്കുന്നുവെന്ന് ഹർജിയിൽ ആരോപിക്കുന്നു.

ഇരുസഭകളിലും പാസായ ബില്ല് രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ വൈകാതെ നിയമമാകും. വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. ഭൂരിപക്ഷമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി നടത്തിയ നീക്കമാണെന്നും നേതൃത്വം കുറ്റപ്പെടുത്തി.

വിഷയത്തിൽ പാണക്കാട് ചേർന്ന അടിയന്തിര ഓൺലൈൻ നേതൃയോഗത്തിൽ നിയമ രാഷ്ട്രീയ പോരാട്ടത്തിന് മുസ്ലിം ലീഗും തീരുമാനമെടുത്തു. ഈ മാസം 16 ന് കോഴിക്കോട്ട് വഖഫ് സംരക്ഷണ പ്രതിഷേധ മഹാറാലി സംഘടിപ്പിക്കും.

ബില്ലിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ബില്ലിൻ്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ദില്ലിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രക്ഷോഭം സംഘടിപ്പിക്കും.

അതാത് സംസ്ഥാന കമ്മിറ്റികൾ പ്രതിഷേധത്തിൻ്റെ തീയ്യതി തീരുമാനിക്കും. മത സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കിയതെന്ന് യോഗം വിലയിരുത്തി. സുപ്രിം കോടതിയെ സമീപിക്കാൻ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും മുസ്ലിം ലീഗ് എം പിമാരെയും യോഗം ചുമതലപ്പെടുത്തി.

ബില്ലിനെ പ്രധാനമന്ത്രിയും അമിത് ഷായും വാനോളം പുകഴ്തത്തി. സുതാര്യതയില്ലായ്മയുടെ പര്യായമായിരുന്നു ഇതുവരെ വഖഫ് ബോര്‍ഡുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. അഴിമതിയുടെ കാലം അവസാനിച്ചെന്നും, വഖഫ് ബോര്‍ഡുകളും, ട്രിബ്യൂണലുകളും സുതാര്യമാകുമെന്നും അമിത്ഷാ അവകാശപ്പെട്ടു.

അടിച്ചേല്‍പിച്ച ബില്ലെന്ന് സോണിയ ഗാന്ധി വിമര്‍ശിച്ചു. ഇതിനിതെ ഭരണപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധിച്ചു. എത്രയോ മണിക്കൂറുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കിയാതാണെന്നും സോണിയയുടെ പരാമര്‍ശം പാര്‍ലമെന്‍റ് മര്യാദക്ക് നിരക്കുന്നതല്ലെന്നും സ്പീക്കര്‍ ഓംബിര്‍ല കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *