Crime

സിദ്ധാർഥൻ നേരിട്ടത് അതിക്രൂരമായ ആക്രമണം’: പ്രതികളുടെ ജാമ്യഹർജിയിൽ കക്ഷിചേരാൻ അമ്മയ്ക്ക് അനുവാദം

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ നൽകിയ ജാമ്യഹർജിയിൽ കക്ഷി ചേരാൻ മാതാവിനെ അനുവദിച്ചു.

പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിദ്ധാർഥന്റെ മാതാവ് ഷീബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ ഹർജി ഈ മാസം 22ന് പരിഗണിക്കാൻ ജസ്റ്റിസ് മുഹമ്മദ് നിയാസ് മാറ്റി.

സിദ്ധാർഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും സിബിഐ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിദ്ധാർഥന്റെ അമ്മ പറയുന്നു.

അതിക്രൂരമായ ആക്രമണമാണ് തന്റെ മകൻ നേരിട്ടത്. സിദ്ധാർഥന് വൈദ്യസഹായം നൽകാൻ പോലും പ്രതികൾ തയാറായില്ലെന്നും സിബിഐയുടെ അന്തിമ റിപ്പോർട്ടിൽനിന്നും കേസിൽ തുടരന്വേഷണം വേണമെന്ന കാര്യം വ്യക്തമാണെന്നും അമ്മ ഹർജിയിൽ പറയുന്നു.

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് 20 വിദ്യാർഥികളാണ് അറസ്റ്റിലായത്. ഇതിൽ പത്തോളം വിദ്യാര്‍ഥികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സിദ്ധാർഥന്റെ അമ്മയെ കക്ഷി ചേർക്കാൻ കോടതി അനുവദിച്ചത്.

2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *