ഈരാറ്റുപേട്ട: സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി സ്റ്റാർസ് സ്കീമിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ടയിൽ മോഡൽ ബി ആർ സി കെട്ടിടം നിർമ്മിക്കുന്നതിന് 78 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
വിദ്യാഭ്യാസ രംഗത്ത് ഭിന്നശേഷി കുട്ടികളുടെയും, പഠന വൈകല്യമുള്ള കുട്ടികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനവും ആവശ്യമായ ഉപകരണങ്ങളും, വിവിധ വിദ്യാഭ്യാസ മുന്നേറ്റ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത് ബിആർസികളാണ്.
കൂടാതെ ഓരോ വിദ്യാഭ്യാസ ജില്ലയിലെയും -2 മുതൽ +2 വരെയുള്ള പൊതു വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ പരിശീലന കേന്ദ്രവും ബിആർസികളാണ്. കൂടാതെ സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ, ക്രിയേറ്റീവ് കോർണറുകൾ, ട്വിങ്കറിംഗ് ലാബുകൾ, വെതർ സ്റ്റേഷനുകൾ, വർണ്ണക്കൂടാരങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും സംഘാടനവും മേൽനോട്ടവും ബി ആർ സി കൾക്കാണ്.
അതോടൊപ്പം തന്നെ വിദ്യാഭ്യാസ രംഗത്തെ എല്ലാവിധമായ ഗുണമേന്മ പ്രവർത്തനങ്ങളും പരിശീലന പരിപാടികളും ബിആർസികൾ വഴിയാണ് സംഘടിപ്പിക്കാറുള്ളത്. ഇപ്രകാരം വിദ്യാഭ്യാസ രംഗത്ത് എല്ലാത്തരത്തിലും മുന്നേറ്റം കൈവരിക്കുന്നതിന് അനിവാര്യ സംവിധാനമായ ബിആർസികൾ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കേണ്ടത് പൊതു വിദ്യാഭ്യാസ രംഗത്തിന് ഏറ്റവും അത്യാവശ്യമാണ്. ഈ സാഹചര്യം കണക്കാക്കിയാണ് ഈരാറ്റുപേട്ട ബ്ലോക്ക് റിസോഴ്സ് സെന്ററിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 78 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയത് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കൂട്ടിച്ചേർത്തു.
നിലവിൽ ബിആർസി പ്രവർത്തിക്കുന്നത് ഈരാറ്റുപേട്ട മുസ്ലിം ഗവൺമെന്റ് എൽ പി സ്കൂൾ കോമ്പൗണ്ടിലാണ്. എന്നാൽ ഈ സ്കൂളിൽ സ്ഥലപരിമിതി ഉള്ളതിനാൽ പുതുതായി നിർമ്മിക്കുന്ന മോഡൽ ബി ആർ സി സമീപത്തെ ഏതെങ്കിലും ഗവൺമെന്റ് സ്കൂൾ കോമ്പൗണ്ടിൽ കൂടുതൽ സൗകര്യപ്രദമായ സ്ഥല ലഭ്യത ഉണ്ടോ എന്ന് പരിശോധിച്ച് മാറ്റി സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട് എന്ന് എംഎൽഎ അറിയിച്ചു.
കൃത്യമായ സ്ഥല നിർണയം നടത്തി നടപടിക്രമങ്ങൾ പാലിച്ച് പരമാവധി വേഗത്തിൽ പുതിയ മോഡൽ ബി ആർ സി യാഥാർത്ഥ്യമാക്കുമെന്നും എംഎൽഎ അറിയിച്ചു.





