പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതിന് പിന്നാലെ രാജ്യം കനത്ത സുരക്ഷയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദർശനം മാറ്റിവെച്ചു. മെയ് 13 മുതൽ 17 വരെ നടത്താനിരുന്ന ക്രൊയേഷ്യ, നോർവേ, നെതർലാൻഡ്സ് സന്ദർശനമാണ് മാറ്റിവെച്ചത്.
നേരത്തെ മെയ് 9 ന് നടക്കുന്ന റഷ്യൻ വിക്ടറി പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ വ്യാദിമിർ പുടിൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാൽ പെഹൽഗാം ഭീകരാക്രമണത്തിന്റെ സാഹചര്യത്തിൽ ഈ സന്ദർശനം പ്രധാനമന്ത്രി മാറ്റിവെക്കുകയായിരുന്നു.
പാകിസ്ഥാൻ ഭീകരരുടെ താവളങ്ങൾ തകർത്ത് ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് അടക്കം അതി പ്രധാന സാഹചര്യത്തിലാണ് രണ്ടാമതും വിദേശ സന്ദർശനം മാറ്റിവെക്കുന്നത്.
ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ’ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട വിവരങ്ങളും തുടർ നടപടികളും അതിർത്തിയിലെ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു.
26 മനുഷ്യജീവനുകള്‍ അപഹരിച്ച പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കി, പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര പരിശീലന കേന്ദ്രങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകർത്തത്.
25 മിനിറ്റിനുള്ളിലാണ് ഇന്ത്യൻ മിസൈലുകൾ പാകിസ്ഥാന്റെയും പാക് അധീന കശ്മീരിലേയും ഒമ്പത് ഭീകര ക്യാമ്പുകൾ തകർത്ത് ഭീകരരെ വധിച്ചതെന്ന് സൈന്യം വിശദീകരിച്ചു.ഇന്ന് പുലർച്ചെ 1:05 മുതൽ പുലർച്ചെ 1:30 വരെ നീണ്ടുനിന്ന പ്രത്യാക്രമണത്തിന് ഇന്ത്യൻ ആർമിക്ക് ഒപ്പം, നാവികസേന, വ്യോമസേന എന്നിവയും പങ്കാളികളായി.
“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, പാക്കിസ്ഥാൻ പാക് അധീന കശ്മീരിലും പാകിസ്ഥാനിലും തീവ്രവാദ റിക്രൂട്ട്‌മെന്റ് സെന്ററുകളും, പരിശീലന മേഖലകളും ലോഞ്ച് പാഡുകളും നിർമ്മിച്ചുവരികയാണെന്നും ഇത് തകർക്കാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് സൈന്യം വിശദീകരിച്ചു.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്ക് ഒപ്പം കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും ചേർന്നാണ് സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് പ്രത്യേക വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചത്.