ഈരാട്ടുപേട്ട: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ പി. സി ജോർജ്ജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു.
ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് ഹർജി തള്ളിയത്. നേരത്തെ മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പരിഗണിക്കുന്നതിനിടെ, പി.സി.ജോർജ് കോടതി ഏർപ്പെടുത്തിയ ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിക്കരുത് എന്നതടക്കം മുൻപ് ജാമ്യം നൽകിയപ്പോൾ ചുമത്തിയ വ്യവസ്ഥകളുടെ ലംഘനമാണ് പി.സി.ജോർജ് നടത്തിയിരിക്കുന്നത് എന്നു കേസിന്റെ വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പി.സി.ജോർജിനെപ്പോലെ ദശകങ്ങളായി പൊതുപ്രവർത്തനം നടത്തുന്നവർ ഇത്തരത്തിൽ പെരുമാറിയാൽ തങ്ങൾക്കും ഇത്തരത്തിൽ ജാമ്യ വ്യവസ്ഥകൾ ലംഘിക്കാമെന്നു മറ്റുള്ളവരും ധരിക്കില്ലേ എന്നും കോടതി ആരാഞ്ഞിരുന്നു.
ടെലിവിഷൻ ചർച്ചക്കിടെ മതവിദ്വേഷ പരാമർശം അബദ്ധത്തിൽ പറഞ്ഞു പോയതാണ് എന്നായിരുന്നു പി.സി.ജോർജിന്റെ അഭിഭാഷകന്റെ വാദം. അപ്പോൾ തന്നെ മാപ്പു പറഞ്ഞെന്നും അഭിഭാഷകൻ വ്യക്തമാക്കി. മുൻ ജാമ്യ ഉത്തരവ് ലംഘിച്ചിട്ടില്ലെന്നും പ്രസ്താവനയോ പ്രസംഗമോ നടത്തരുത് എന്നായിരുന്നു മുൻ ഉത്തരവിൽ ഉണ്ടായിരുന്നത് എന്നും അഭിഭാഷകൻ പറഞ്ഞു.

ഇവിടെ സംഭവിച്ചത് ടെലിവിഷൻ ചർച്ചക്കിടെ പ്രകോപിതനായപ്പോൾ അബദ്ധത്തിൽ ചില കാര്യങ്ങൾ പറഞ്ഞു പോയതാണ്. അതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നായിരുന്നു വാദം. എന്നാൽ പി.സി.ജോർജ് തുടർച്ചയായി ഇത്തരം പ്രസ്താവനകൾ നടത്തുന്നുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
2022ൽ ഹൈക്കോടതി മറ്റൊരു വിവാദമായ കേസിൽ ജാമ്യം നൽകിയപ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നു നിർദേശിച്ചിരുന്നു. അതിന്റെ നഗ്നമായ ലംഘനമാണു നടന്നിരിക്കുന്നത്. കോടതി ഉത്തരവുകൾ ലംഘിച്ചാലും പ്രശ്നമില്ല എന്ന തരത്തിലാണ് പി.സി.ജോർജ് പെരുമാറുന്നത് എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പി.സി.ജോർജ് നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവന മുഴുവനായി കോടതി
കേൾക്കുകയും ചെയ്തിരുന്നു.
ജാമ്യ വ്യവസ്ഥകൾ ലംഘിച്ചത് ഗൗരവപ്പെട്ട കാര്യം തന്നെയാണെന്നു കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ജാമ്യ വ്യവസ്ഥ ഒക്കെ ലംഘിക്കാം, കോടതി ഒന്നും ചെയ്യില്ല എന്നല്ലേ പി.സി.ജോർജിനെ കാണുന്ന ജനങ്ങൾക്ക് തോന്നു. അവരും നാളെ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയാൽ എന്താകും സ്ഥിതി എന്ന് കോടതി ചോദിച്ചിരുന്നു. മ
തവിദ്വേഷമുണ്ടാക്കുന്ന കേസുകളിൽ പിഴകൊണ്ടു മാത്രം പ്രതികൾ രക്ഷപ്പെടാതെ ജയിൽ ശിക്ഷ ഉറപ്പാക്കണമെന്നും കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വിധി പറയാൻ മാറ്റിവച്ച കേസിൽ കോടതി ഉത്തരവിടുകയായിരുന്നു.