Accident

നിയന്ത്രണംവിട്ട കാർ കുളത്തിലേക്കു മറിഞ്ഞു; വിദ്യാർഥി മരിച്ചു

പള്ളിക്കത്തോട് : നിയന്ത്രണംവിട്ട കാർ കുളത്തിലേക്കു മറിഞ്ഞു വിദ്യാർഥി മരിച്ചു. കാറിൽ ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെയും ഡ്രൈവറെയും രക്ഷപ്പെടുത്തി. പള്ളിക്കത്തോട് ചെങ്ങളം ചന്ദ്രൻകുന്നേൽ ജയിംസ് ജോസഫിന്റെയും ബീന ജയിംസിന്റെയും മകൻ ജെറിൽ ജയിംസ് (19) ആണു മരിച്ചത്.

ബുധൻ രാത്രി 8.15ന് ആണ് അപകടം. ജെറിലിന്റെ അനുജൻ ജസ്റ്റിനെ റാന്നിയിലെ സ്കൂളിൽ പ്ലസ് വണ്ണിൽ ചേർത്തു ഹോസ്റ്റലിലാക്കിയ ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. പള്ളിക്കത്തോടിനു സമീപം ചാലി ജംക്ഷനിലെ ജലവിതരണ പദ്ധതിയുടെ 30 അടിയോളം താഴ്ചയുള്ള കുളത്തിലേക്കാണു കാർ മറിഞ്ഞത്.

ജംക്ഷനിൽ നിന്ന് ആനിക്കാട് പള്ളി റോഡിലേക്കു കാർ തിരിക്കുന്നതിനിടെ കുളത്തിലേക്കു മറിയുകയായിരുന്നു. നാട്ടുകാരെത്തി കാർ മുങ്ങിപ്പോകാതിരിക്കാൻ കയർ കൊണ്ട് കെട്ടി നിർത്താൻ ശ്രമം നടത്തി. ഇതിനിടെ മുൻവശത്തുണ്ടായിരുന്ന ജയിംസും ഡ്രൈവർ പള്ളിക്കത്തോട് സ്വദേശി രജീഷും പുറത്തിറങ്ങി. പിൻവശത്തെ സീറ്റിലാണു ജെറിലും അമ്മ ബീനയും ഇരുന്നത്.

എന്നാൽ, കയർ പൊട്ടിയതോടെ കാറിന്റെ പിൻവശത്തെ ഡോർ തുറന്നുപോയി. ഇതിലൂടെ ബീന വെള്ളത്തിലേക്കു വീണു. രക്ഷാപ്രവർത്തനത്തിനെത്തിയ അതിഥിത്തൊഴിലാളി ഉടൻ തന്നെ ചാടി ബീനയെ രക്ഷിച്ചു. എന്നാൽ ജെറിൽ ഇരുന്ന ഭാഗത്തെ ഡോർ തുറക്കാൻ സാധിച്ചില്ല. കാർ കുളത്തിലേക്കു താഴ്ന്നുപോവുകയും ചെയ്തു.

അഗ്നിരക്ഷാസേനയും സ്കൂബ ടീമും ഒരു മണിക്കൂറോളം ശ്രമിച്ചാണു ജെറിലിനെ പുറത്തെടുത്തത്. പ്ലസ്ടുവിനു ശേഷം എൻട്രൻസ് പരിശീലനം നടത്തുകയായിരുന്നു ജെറിൽ. ജയിംസ് ആന്ധ്രയിൽ അധ്യാപകനാണ്. ഡൽഹിയിൽ നഴ്സാണു ബീന.

Leave a Reply

Your email address will not be published. Required fields are marked *