Pala

കാൻസർ പരിചരണത്തിൽ പുതിയ നിർവചനവുമായി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിനു ഒരു വയസ്സ്

പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിനു ഒരു വയസ്സ്. മാർ സ്ലീവാ മെഡിസിറ്റിയുടെ വാർഷികത്തോട് അനുബന്ധിച്ചു കഴിഞ്ഞ വർഷം സെപ്റ്റംബർ 14നായിരുന്നു ലോകോത്തര നിലവാരമുള്ള കാൻസർ ചികിത്സാകേന്ദ്രത്തിനു തുടക്കം കുറിച്ചത്. ആശുപത്രിയുടെ അനക്സ് -1 ൽ പ്രവർത്തിക്കുന്ന സെന്റർ അത്യാധുനിക ചികിത്സാരീതികളും അതിനൂതന യന്ത്രസംവിധാനങ്ങളോടെയും കാൻസർ ചികിത്സാരം​ഗത്ത് പുതിയ ചരിത്രം കുറിച്ചു കഴിഞ്ഞു.

നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ വ്യക്തികേന്ദ്രീകൃത കാൻസർ പരിചരണം ലഭ്യമാക്കുക എന്ന ദർശനത്തോടെയാണ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീർഘവീക്ഷണത്തിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ പ്രവർത്തനം തുടങ്ങിയത്. ലോകോത്തര നിലവാരത്തിലുള്ള ചികിത്സ രോ​​ഗികൾക്കു താങ്ങാനാവുന്ന ചെലവിലും മികച്ച പ്രൊഫഷണൽ നിലവാരത്തിലും സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം.

ഒരു വർഷം പിന്നിടുമ്പോൾ ആ ദർശനം യാഥാർഥ്യത്തിന്റെ രൂപത്തിലേക്ക് എത്തി. ആയിരത്തിൽ അധികം പെറ്റ് – സി.ടി സ്കാനുകൾ കൃത്യമായ രോഗനിർണയത്തിനും രോഗത്തിന്റെ ഘട്ടനിർണയത്തിനും ഇവിടെ നിന്നു സാധിച്ചു . 500-ലധികം റേഡിയോതെറാപ്പി ചികിത്സകളും ലഭ്യമാക്കി.

സ്തനാർബുദത്തിന്റെ നേരത്തെയുള്ള കണ്ടെത്തലിനുള്ള പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, സ്തന സ്വയംപരിശോധനയും മാമോഗ്രാഫി ബോധവത്കരണ ക്യാമ്പുകളും എ.ഐ. തെർമലാറ്റിക്സ് അധിഷ്ഠിത സ്തനാർബുദ സ്ക്രീനിംഗ് ക്യാമ്പുകളും ഉൾപ്പെടുന്ന പദ്ധതികളിലൂടെ രണ്ടായിരത്തിൽ പരം ആളുകളിലേക്കു സേവനം എത്തിച്ചു. കൂടുതൽ നേരത്തെ കാൻസർ കണ്ടെത്താനും, കൂടുതൽ കൃത്യതയോടെ ചികിത്സ നൽകാനും,ചികിത്സയുടെ ഓരോ ഘട്ടത്തിലും രോഗികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകാനും ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.

ഇലക്ട്ര വേർസ എച്ച്.ഡി.ആർ.എസ്. ലീനിയർ ആക്സിലറേറ്റർ, ഏഴ് മിനിറ്റിനുള്ളിൽ കാൻസർ രോ​ഗം തിരിച്ചറിയാൻ സാധിക്കുന്ന അത്യാധുനിക ഡിജിറ്റിൽ പെറ്റ് സി.ടി. സീമൻസ് സിംബിയ ഇവോ സ്പെക്റ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾക്കൊപ്പം ആധുനിക കീമോതെറാപ്പി സൗകര്യങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക കാൻസർ പരിചരണം, നൂതന ട്രാൻസ്പ്ലാന്റ്, സെല്ലുലാർ തെറാപ്പി സേവനങ്ങൾ എന്നിവയും ഈ കേന്ദ്രത്തിൽ ലഭ്യമാണ്. ഹൈപെക് , പൈപെക് തുടങ്ങിയ നൂതന ചികിത്സകളും സെൻ്ററിൻ്റെ പ്രത്യേകതയാണ്.

ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു സ്റ്റെംസെൽ ആൻഡ് ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റും, കാർ-ടി സെൽ തെറാപ്പി സേവനങ്ങൾക്കും തുടക്കം കുറിക്കുന്നതോടെ സമ്പൂർണ്ണ കാൻസർ ചികിത്സ സൗകര്യങ്ങളാണ് ഇവിടെ ലഭ്യമാകുന്നതെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ ഒ റവ ഫാ. മാത്യു തെക്കേൽ പറഞ്ഞു. നാളെ ( തിങ്കൾ) രാവിലെ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ബോൺമാരോ ട്രാൻസ്പ്ലാൻ്റ് യൂണിറ്റിൻ്റെ ആശീർവാദം നിർവ്വഹിക്കും..

4 ബെഡോടുകൂടിയ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ് ആൻഡ് കാർ-ടി-സെൽ തെറാപ്പി യൂണിറ്റാണ് പുതുതായി ഒരുങ്ങുന്നത്. നൂതന ചികിത്സാരീതികൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രതീക്ഷയുടെ പുതിയ സാധ്യതകൾ തുറക്കാൻ സാധിച്ചതും സെന്ററിന്റെ വളർച്ചയിലെ നിർണായക നേട്ടമായി. രോഗനിർണയം, ചികിത്സ, തുടർപരിചരണം എന്നിവ ഒരേ കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിലൂടെ, സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ കാൻസർ ചികിത്സയെ കൂടുതൽ മികവിലേക്ക് എത്തിക്കാനും സെന്ററിലൂടെ സാധിക്കുന്നു.

കാൻസർ ഗവേഷണത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനും ,നൂതനസാങ്കേതികവിദ്യകൾ കൂടുതലായി എത്തിച്ച് കൃത്യതയാർന്ന ചികിത്സാരീതികൾ വികസിപ്പിപ്പിക്കുകയും സെന്ററിന്റെ ലക്ഷ്യമാണ്. അതിവിദ​​ഗ്ദരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ചികിത്സകൾ ഒരുക്കുന്നത്. മെഡിക്കൽ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, സർജിക്കൽ ഓങ്കോളജി എന്നീ ചികിത്സാവിഭാ​ഗങ്ങൾ കാൻസർ സെന്ററിൽ പ്രവർത്തിക്കുന്നു. എല്ലാ വിധത്തിലുള്ള കോംപ്ലക്സ് കാൻസർ ശസ്ത്രക്രിയകളും ചെയ്യാൻ സാധിക്കുന്ന സുസജ്ജമായ ടീമാണ് സർജിക്കൽ ഓങ്കോളജി വിഭാ​ഗത്തിനു നേതൃത്വം നൽകുന്നത്.

സാധാരണക്കാർക്കും കുറഞ്ഞ ചിലവിൽ ലോകോത്തര ചികിത്സകൾ ലഭ്യമാക്കണമെന്ന ആപ്തവാക്യവുമായാണ് മാർ സ്ലീവാ കാൻ‌സർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ മുന്നേറ്റം.

Leave a Reply

Your email address will not be published. Required fields are marked *