Accident

മൂവാറ്റുപുഴയിൽ കാർ രണ്ട് വാഹനങ്ങളിടിച്ച് അപകടം; ഒരു മരണം,8 പേർക്ക് പരുക്ക്

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 8 പേർക്ക് പരുക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വാഗമണ്ണിലേക്ക് പോവുകയായിരുന്ന സുഹൃത്തുക്കളായ ആറംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടം ഉണ്ടാക്കിയത്. കനത്ത മഴയിൽ ഇന്ന് വൈകിട്ട് 4 നാണ് അപകടം.

മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ നിര്‍മല കോളജ് കവലയിലായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തു നിന്നു തൊടുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ എതിര്‍ ദിശയില്‍ വന്ന കാറിലും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരുക്കേറ്റ ഏഴുമുട്ടം സ്വദേശി മനാപ്പുറത്ത് കുമാരി (60) ചികിത്സയിലിരിക്കെ മരിച്ചു. കുമാരിയുടെ മകൻ കെ. അനു (40), അനുവിന്റെ ഭാര്യ ലക്ഷമിപ്രിയ (38), ഇവരുടെ മകൾ ദീക്ഷിത (9) എന്നിവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

അപകടത്തില്‍പെട്ട മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ആറംഗ സംഘത്തിലെ രഞ്ജിത്ത്, രാഹുല്‍, അനന്തു, രതീഷ്, ജിതിന്‍ എന്നിവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായിരുന്ന ദമ്പതികളും ഇവരുടെ കുട്ടിയും അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തെ തുടര്‍ന്ന് മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

മൂവാറ്റുപുഴ പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് റോഡില്‍നിന്ന് വാഹനങ്ങള്‍ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇടിയുടെ ആഘാത്തില്‍ ഒരു വാഹനം പൂര്‍ണമായും മറ്റു രണ്ട് വാഹനങ്ങള്‍ ഭാഗികമായും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *