കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷേർളിയെ കൊന്ന ശേഷം ജോബ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ആറ് മാസം മുൻപാണ് ഇവർ കോട്ടയത്തെ കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയത്. യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും മരിച്ച യുവാവും ഷേർളിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. കോട്ടയം ആലുംമൂട് സ്വദേശി ജോബ് ആണ് മരിച്ച യുവാവ്. ഇടുക്കി കല്ലാർഭാഗം സ്വദേശിയാണ് മരിച്ച ഷേർലി മാത്യു.
ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, ജോബിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു സമയമായി ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്.
വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. യുവാവ് ഇതേ മുറിയിൽ തന്നെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.





