Pala

കളരിയാമാക്കൽ കടവ് പാലത്തിൻ്റെ ബലപരിശോധനയും സുരക്ഷാ പരിശോധനയും നടത്തണം

പാലാ: കളരിയാമാക്കൽ കടവ് പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾക്കു വീണ്ടും തുടക്കം കുറിച്ച സാഹചര്യത്തിൽ പാലത്തിനു ബലക്ഷയം വന്നിട്ടുണ്ടോയെന്ന് പരിശോധന നടത്തണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഇതോടൊപ്പം സുരക്ഷാ പരിശോധനയും അനിവാര്യമാണ്.

പണി പൂർത്തീകരിച്ച ശേഷം പതിനാല് വർഷത്തോളമായി പാലം ഉപയോഗിക്കാതെയും അറ്റകുറ്റപ്പണികൾ നടത്താതെയും കിടന്നതിനാൽ അടിയന്തിരമായി ബല പരിശോധന അനിവാര്യമാണ്. ഉപയോഗിക്കപ്പെടാതെ കിടന്നതിനാൽ സ്വഭാവികമായ പ്രശ്നങ്ങൾ പാലത്തിനുണ്ടാകാൻ ഇടയുണ്ട്.

അപ്രോച്ച് റോഡ് ഇല്ലാതിരുന്നതിനാൽ പാലം പണി പൂർത്തീകരിച്ച വേളയിൽ വാഹനം കയറ്റിയുള്ള ബല പരിശോധന നടന്നിട്ടുണ്ടാവാൻ സാധ്യതയില്ല. കോൺക്രീറ്റുകൾക്കു പൊട്ടമോ വിള്ളലോ ഉണ്ടോയെന്നും പരിശോധനാ വിധേയമാക്കണം.

പാലത്തിനൊപ്പം തൂണുകളുടെയും ബല പരിശോധന വേണം. പാലം തുറക്കുന്ന സാഹചര്യത്തിൽ വലിയ തോതിൽ ഗതാഗതം ഉണ്ടാവുമെന്നതിനാൽ എല്ലാവിധ സുരക്ഷാ പരിശോധനകളും സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും അധികൃതർ ഇതിനുള്ള നടപടികൾ ആരംഭിക്കണമെന്നും യോഗം നിർദേശിച്ചു.

ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ബിനു പെരുമന, അനൂപ് ചെറിയാൻ, വി ടി വിദ്യാധരൻ, അമൽ കെ ഷിബു, അമൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *