ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കു കപ്പലിന് തീപിടിച്ചത്.
22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി, രക്ഷാ ബോട്ട്കളിൽ ഉണ്ട്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കപ്പലിൽ പൊട്ടിത്തെറികൾ ഉണ്ടായതായും വിവരമുണ്ട്.
ബേപ്പൂരിൽ നിന്ന് 72 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പലുള്ളതെന്നാണ് കോസ്റ്റ് ഗാർഡിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം അഴീക്കലുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കപ്പൽ കൊളംബോയിൽ നിന്ന് പുറപ്പെട്ടത്.
50 കണ്ടെയ്നറുകൾ വെള്ളത്തിൽ പതിച്ചതായാണ് വിവരം. 650-ഓളം കണ്ടെയ്നറുകൾ കപ്പലിൽ ഉണ്ടായിരുന്നു. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നല്കുവാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.