വെള്ളികുളം: വെള്ളികുളത്തെ പള്ളി കുളത്തിൽ വള്ളം ഇറങ്ങിയത് നാട്ടുകാർക്ക് ഒരു അത്ഭുത കാഴ്ചയായി. കായലോരത്ത് മാത്രം കാണുന്ന വള്ളം മലയോരമേഖലയിൽ അതിഥിയായി എത്തിയത് നാട്ടുകാർക്ക് കൗതുകവും നവ്യാനുഭവവുമായി മാറി.ഇപ്പോൾ പള്ളിവക കുളത്തിൽ മീൻ വളർത്തൽ നടന്നുവരികയാണ്.
ഗിഫ്റ്റി, തിലോപ്പിയ ഇനത്തിൽപ്പെട്ട മൂയിരത്തിലധികം മീൻ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. പള്ളിവക കുളത്തിലെ മീൻ വളർത്തൽ ഇതിനോടകം ഏറെ പ്രശസ്തമാണ്.
ആറുമാസത്തിലൊരിക്കൽ മീൻ വിളവെടുപ്പ് നടത്തുന്നു.ധാരാളം പേർ പള്ളിക്കുളത്തിലെ മീൻ വളർത്തൽ കാണാൻ എത്താറുണ്ട്. ഇപ്പോൾ മീനിനെ കാണാൻ മാത്രമല്ല കുളത്തിൽ വള്ളം ഇറങ്ങിയതോടെ വള്ളം കാണാനും തുഴയാനും ആളുകൾക്ക് ആവേശമായി.
വാഗമൺ ടൂറിസത്തോട് ബന്ധപ്പെടുത്തി പുറമെ നിന്നു വരുന്നവർക്ക് വള്ളത്തിൽ യാത്ര ചെയ്യുവാനുള്ള സൗകര്യം ചെയ്തു കൊടുക്കാനാണ് പള്ളി അധികൃതരുടെ തീരുമാനം.മനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
മീൻ കുളവും വള്ളവും കാണുവാൻ ധാരാളം പേർ വന്നുകൊണ്ടിരിക്കുന്നു.വികാരി ഫാ.സ്കറിയ വേകത്താനം, ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ബാബു ഇഞ്ചയിൽ, സണ്ണി കണിയാംകണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.