പാലാ: സൈക്കിളിൽ നിന്നു വീണു 8ാം ക്ലാസ്സ് വിദ്യാർത്ഥിയുടെ തുടയിൽ തുളഞ്ഞു കയറിയിരുന്ന ഹാൻഡിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പരീക്ഷയ്ക്കായി സ്കൂളിലേക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മുതലക്കോടം സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്കൂളിനു സമീപത്തുവച്ചാണ് 12കാരനായ വിദ്യാർത്ഥി അപകടത്തിൽപെട്ടത്.
ഹാൻഡിൽ ഇടതു തുടയിലൂടെ തുളച്ചു കയറി മറു വശത്തേക്കു ഇറങ്ങിയ നിലയിലായിരുന്നു. തൊടുപുഴയിൽ നിന്നു അഗ്നിശമന സേന എത്തി ഹാൻഡിൽ സൈക്കിളിൽ നിന്നു മുറിച്ചു മാറ്റിയ ശേഷം വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചു. 25 സെന്റിമീറ്ററോളം നീളത്തിൽ തുടയിൽ തറച്ചു കയറിയിരുന്ന ഹാൻഡിലുമായാണ് വിദ്യാർത്ഥിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചത്.
പ്രധാന രക്തക്കുഴലിനു ചേർന്നായിരുന്നു ഹാൻഡിൽ തുളഞ്ഞു കയറി പോയിരുന്നത്. ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി വിഭാഗം മേധാവി ഡോ.ജിബിൻ കെ.തോമസിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി വിദ്യാർത്ഥിയുടെ തുടയിൽ നിന്നു ഹാൻഡിൽ നീക്കം ചെയ്തു.
കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം മേധാവി ഡോ.കൃഷ്ണൻ.സി, പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ.അനീഷ് ജോസഫ്, അനസ്തേഷ്യോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ.ലിബി ജെ.പാപ്പച്ചൻ, ഡോ.ബേസിൽ പോൾ മനയാലിൽ എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി. ശസ്ത്രക്രിയയ്ക്കു ശേഷം വിദ്യാർത്ഥി സുഖം പ്രാപിച്ചു വരുന്നു.





