ഇരാറ്റുട്ടുപേട്ട: മതനിരപേക്ഷതയെ തകർക്കുന്നതും വിദ്വേഷം ഊട്ടി ഉറപ്പിക്കുന്നതുമായ പ്രസ്താവനകളിൽ നിന്ന് സാമുദായിക നേതാക്കന്മാർ പിന്മാറണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച ഡയലോഗ് 12.0 പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മതമേലധ്യക്ഷന്മാരുടെ ജല്പനങ്ങൾക്ക് ജനങ്ങൾ വില കൽപ്പിക്കുന്നില്ല എന്നും വിഭജനത്തിനും വർഗീയ ധ്രുവീകരണത്തിനും കൂട്ടുനിൽക്കുന്ന മനസല്ല കേരള ജനതയുടെത് എന്നും ആവർത്തിച്ച് വ്യക്തമാക്കുന്നതായിരുന്നു പോയ തിരഞ്ഞെടുപ്പ് ഫലം.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന വികസന കാഴ്ചപ്പാടുകൾ മുന്നോട്ട് വെക്കുന്ന നിലപാടുകളിൽ വ്യക്തതയുള്ള ഭരണാധികാരികളെയാണ് നാടിനാവശ്യം. വർഗീയ ചിന്തകൾക്കതീതമായി കേരള ജനതയെ ചേർത്തുപിടിച്ച് നീതിയുക്തവും ജനാധിപത്യപരവുമായ ഭരണം കാഴ്ചവെക്കാനും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിനൊത്തുയരാനും മാറി വരുന്ന ഭരണകർത്താക്കൾക്കാകണമെന്നും സംഗമം വിലയിരുത്തി.
വിസ്‌ഡം യൂത്ത് സംസ്ഥാന സംസ്ഥാന പ്രസിഡൻ്റ് ടി. കെ. നിഷാദ് സലഫി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. ഫസ്‌ലു റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത എം.എൽ.എ എം. ജെ. സെബാസ്റ്റ്യൻ, നഗരസഭാ ചെയർമാൻ വി. പി. നാസർ എന്നിവർ മുഖ്യാതിഥികളായി.
ഷമീർ മദീനി, അബ്ദുൽ മാലിക് സലഫി, കെ. താജുദ്ദീൻ സ്വലാഹി, ഡോ. ബഷീർ വി. പി., ഡോ. സി പി. അബ്ദുള്ള ബാസിൽ, അർഷദ് അൽ ഹികമി, ശംജാസ് കെ. അബ്ബാസ്, ആസിഫ് അൽ ഹികമി, ഡോ. മുഹമ്മദ് റോഷൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.





