പാലാ: രാജ്യം എ.ഐ. രംഗത്ത് വന്‍ കുതിപ്പിന്റെ പാതയിലാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. പാലാ വലവൂരിലെ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ട്രിപ്പിൾ ഐ.ടി (ഐ.ഐ.ഐ.ഐടി)യുടെ ആറാo ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്ന നിർമ്മല സീതാരാമൻ.
വിവിധ മേഖലകളില്‍ എ.ഐ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കി വരികയാണ്.രാജ്യത്ത് മൂന്ന് ബില്യണ്‍ ആപ്പുകളാണ് എ.ഐ.സംബന്ധിച്ച് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.ഈ രംഗത്ത് രാജ്യം അമേരിക്കയേയും ചൈനയേയും ഉള്‍പ്പടെയുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്.
സാങ്കേതിക വിദ്യയുടെ കുതിപ്പ് രാജ്യത്തെ ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുവാന്‍ ലക്ഷ്യമിട്ടാവണം. സാങ്കേതിക വിദ്യ ഉള്‍പ്പടെയുള്ള കണ്ടു പിടിത്തങ്ങളുടെ പേറ്റന്റ് കൈവശമാക്കുന്നതിലുള്ള ഇന്‍ഡക്‌സ് കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യം വന്‍ മുന്നേറ്റം നടത്തിയതായി കാണാം.സ്‌പേസ് ടെക്‌നോളജി ഉള്‍പ്പടെയുള്ള മേഖലകളില്‍ നവീകരണങ്ങള്‍ നടക്കുകയാണ്.

നിരവധി സ്വകാര്യ കമ്പനികളുള്‍പ്പടെ ഈ മേഖലയില്‍ ധാരാളമായി രംഗത്തുണ്ട്. സാങ്കേതിക വിദ്യാ രംഗത്ത് വന്‍ നവീകരണങ്ങള്‍ നടക്കുന്നത് ബിരുദധാരികള്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്നു. ഈ മേഖലയിലെ ബിരുദധാരികള്‍ വ്യത്യസ്തമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുവാനും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുവാനും ശ്രമിക്കണം.
നോബെല്‍ പുരസ്‌ക്കാര ജേതാവായിരുന്ന സി.വി.രാമന്‍ ഓഡിറ്ററായി തുടങ്ങിയയാളാണ്. പിന്നീട് ശാസ്ത്ര രംഗത്തിന് രാമന്‍ ഇഫക്ട് ഉള്‍പ്പടെയുള്ള സംഭാവനകള്‍ ചെയ്‌തെന്ന കാര്യം ഓര്‍മ്മിക്കണം.വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്ന നാരായണ ഗുരുവിന്റെ വാക്കുകള്‍ പ്രാധാന്യമുള്ളതാണന്നും അവര്‍ പറഞ്ഞു.
ധാര്‍മ്മികതയും നീതിബോധവും മുന്‍നിര്‍ത്തിയാവണം സാങ്കേതിക തൊഴില്‍ രംഗത്തുള്ളവര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.ഐ.ഐ.ഐ.ഐടി കോട്ടയം ഗവേണിംങ് ബോര്‍ഡ് ചെയർപേഴ്സൺ വിജയലക്ഷ്മി ദേശ്മാനിക് അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ.എം.രാധാകൃഷ്ണൻ ,പ്രൊഫ.പ്രസാദ് കഷ്ണ എന്നിവർ പ്രസംഗിച്ചു.