അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ദില്ലിയിലേക്കെത്തി.
പുലർച്ചയോടെ ദില്ലിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദമരമർപ്പിച്ചു. ദില്ലിയിലുള്ള സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു.
വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്കാരം നടക്കും. എഐസിസി ആസ്ഥാനത്തും പൊതുദർശനമുണ്ടാകും. രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.
ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരിൽ ഒരാളെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ വിപുലമായ ശ്രമങ്ങള്‍ നടത്തിയ പ്രധാനമന്ത്രിയെന്ന് നരേന്ദ്രമോദി എക്സില്‍ കുറിച്ചു.