തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇടതുഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും രാഷ്ട്രീയ പകപോക്കലിനും എതിരെയും പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങൾ ആട്ടിമറിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും യു. ഡി. എഫ്. സമരത്തിലേയ്ക്ക്.
സമരപരിപാടികളുടെ ഭാഗമായി യു. ഡി. എഫ്. തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തീക്കോയി ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.
പഞ്ചായത്ത് കമ്മറ്റി എടുക്കുന്ന തീരുമാനങ്ങൾ ബാഹ്യശക്തികൾ അട്ടിമറിക്കുകയാണെന്ന്യു . ഡി. എഫ് നേതാക്കൾ പറഞ്ഞു. കമ്മിറ്റികളിൽ എല്ലാ വിഷയങ്ങളിലും പൂർണ്ണമായി തീരുമാനങ്ങൾ എടുക്കാതെ ബാഹ്യശക്തികളുടെ നിർദേശങ്ങൾ തീരുമാനമാക്കുന്ന പതിവാണ് ഇവർ കൈക്കൊള്ളുന്നത്.
കമ്മിറ്റി തീരുമാനങ്ങൾ സമയബന്ധിതമായി അംഗങ്ങൾക്ക് നൽകുന്നില്ല. എടുത്ത തീരുമാനങ്ങൾ രാഷ്ട്രീയമായി അട്ടിമറിക്കുന്നു. കഴിഞ്ഞ ഏഴ് മാസത്തിന് മുൻപ് യു. ഡി. എഫ്.ഭരണസമിതിയുടെ കാലത്ത് രണ്ടു മാസത്തോളം എ. ഇ. യും, ഓവർസിയർ മാരെയും സർക്കാർ നിയമിക്കാതെ ഓഫീസ് അടഞ്ഞുകിടന്നപ്പോൾ ഗവൺമെൻ്റ് ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറെയും ഓവർസിയറെയും നിയമിക്കുവാൻ യു. ഡി. എഫ് ഭരണസമിതി തീരുമാനിച്ചിരുന്നു.
സർക്കാർ ഒരാഴ്ചയ്ക്കുള്ളിൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് എൽ. ഡി. എഫ് നേതാക്കൾ പറഞ്ഞെങ്കിലും നാളിതുവരെയും ആരെയും നിയമിച്ചിട്ടില്ല. അന്ന് ഈ വിഷയത്തിൽ സമര കോലാഹലങ്ങൾ നടത്തിയ ഇടതുപക്ഷം ഇപ്പോൾ അസിസ്റ്റന്റ് എഞ്ചിനീയറുടെയും ഓവർസിയറുടെയും കരാർ പുതുക്കിയ സമീപനം വിരോധാഭാസമാണ്.
അന്ന് രാഷ്ട്രീയ പ്രേരിതമായി സമരം നടത്തിയതിന് പൊതുജനങ്ങളോട് ഇടതു നേതാക്കൾ മാപ്പുപറയണമെന്ന് യു. ഡി. എഫ് ആവശ്യപ്പെട്ടു. അന്ന് യു. ഡി. എഫ് ഇവരെ നിയമിച്ചതുകൊണ്ട് പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പൊതുമരാമത്തു ജോലികൾ സമയ ബന്ധിതമായി പൂർത്തിയാ ക്കുന്നതിനും സാധിച്ചു.
സർക്കാർ ഒരാഴ്ച്ചക്കകം പുതിയ എ. ഇ.യെ നിയമിക്കും എന്ന് പറഞ്ഞ് സമരം ചെയ്ത എൽ. ഡി. എഫ് കരാർ പുതുക്കി നൽകി.ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ പതിനൊന്ന് വർഷമായി കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്നയാളെ അകാരണമായി കരാർ കലാവധി പുതുക്കേണ്ടെന്ന തീരുമാനമാണ് ഇടതുമുന്നണി ഭരണസമിതി സ്വീകരിച്ചിരിക്കുന്നത്.
മറ്റു കരാർ ജീവനക്കാരുടെയെല്ലാം കരാർ പുതുക്കിയെങ്കിലും ഏറ്റവും കൂടുതൽ സർവ്വീസുള്ള ഡ്രൈവറുടെ കരാർ പുതുക്കിനൽകേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ വിരോധം തീർക്കുന്ന നടപടിയാണ്.
ഇത്തരം ചട്ട വിരുദ്ധ നയങ്ങൾ യാതൊരു കാരണവശാലും അനുവദിക്കില്ല. യു. ഡി. എഫ്. ഭരണസമിതിയുടെ കാലത്ത് സത്യസന്ധമായും സുതാര്യമായും വളരെ സാമ്പത്തിക അച്ചടക്കത്തോടെ ഭരണം നിർവ്വഹിച്ചതുകൊണ്ട് ഗ്രാമപഞ്ചായത്ത് സാമ്പത്തിക ഭദ്രതയുള്ളതായി മാറി. ഇന്നിപ്പോൾ അനാവശ്യ ചെലവുകൾ നടത്തുന്നു.
പെരുന്തേനീച്ചയെ പറത്തുന്നതിന് ഇരുപത്തി എണ്ണായിരം രൂപയുടെ ചിലവ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് ചെയ്യേണ്ട ജോലിയാണിത്. ഇത്തരം ജനവിരുദ്ധ അഴിമതി നയങ്ങൾക്കെതിരെ സമര പരിപാടികൾ ശക്തമാക്കുമെന്ന് യു. ഡി എഫ്. തീക്കോയി മണ്ഡലം കമ്മിറ്റി അറിയിച്ചു.





