പാലാ നഗരസഭയിൽ സസ്പെൻസ് തുടർന്ന് ബിനു പുളിക്കക്കണ്ടം. അവസാന മണിക്കൂറിലും ആർക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം നിലപാട് വ്യക്തമാക്കിയിട്ടില്ല. 26 അംഗ നഗരസഭയിൽ 2 പേരുടെ പിന്തുണ ലഭിച്ചാൽ എൽഡിഎഫിന് ഭരിക്കാനാകും.
ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, മകൾ ദിയ ബിനു എന്നിവർ വലിയ ആവശ്യം ഉന്നയിക്കാൻ ഇടയുണ്ട് എന്നാണ് എൽഡിഎഫ് വിലയിരുത്തൽ. യുഡിഎഫ് വിമതയായി മത്സരിച്ച ആശാ രാഹുലിനെ എൽഡിഎഫ് പാളയത്തിൽ എത്തിച്ച് 13 സീറ്റ് ആയി നിലനിർത്താനും ശ്രമമുണ്ട്.
ബിനു പുളിക്ക കണ്ടവും സംഘവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചാലും നറുക്കെടുപ്പിന്റെ സാഹചര്യം ഉണ്ടാക്കാം എന്നാണ് എൽഡിഎഫ് വിലയിരുത്തൽ. നിലവിൽ 10 സീറ്റുള്ള യുഡിഎഫിന് സ്വതന്ത്രരായി ജയിച്ച നാലുപേരുടെയും പിന്തുണയുണ്ടെങ്കിൽ മാത്രമേ അധികാരത്തിലേറാൻ സാധിക്കുകയുള്ളൂ. ബിനു പുളിക്കണ്ടം വിഭാഗത്തെ എൽഡിഎഫുമായി സഹകരിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പാർലമെന്ററി യോഗം ഇന്ന് ചേരും.





