പാലാ: സ്വതന്ത്ര പിന്തുണ തേടാതെ പാലാ നഗരസഭയിൽ പ്രതിപക്ഷത്ത് ഇരിക്കുവാൻ തീരുമാനിച്ച എൽ.ഡി.എഫിനും കേരള കോൺഗ്രസ് (എം) നും ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആശ്വാസവും ആഹ്ളാദവും ലഭിച്ചു.
കരൂരിൽ പ്രസിഡണ്ട് സ്ഥാനത്തിനായി യു.ഡി.എഫിൽ ഉണ്ടായ തർക്കം മുതലെടുത്ത് സ്വതന്ത്രന് പിന്തുണ നൽകി എൽ.ഡി.എഫ് ഭരണം നിലനിർത്തി. സ്വതന്ത്ര അംഗം പ്രിൻസ് കുര്യത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
ഭരണങ്ങാനത്തും മൂന്നിലവിലും ഭാഗ്യം എൽ.ഡി.എഫിനൊപ്പമായി. ഭരണങ്ങാനത്ത് കേരള കോൺഗ്രസ് (എം) അംഗം സുധാ ഷാജിയാ ണ് നറുക്കെടുപ്പിൽ ഭാഗ്യം കൈപ്പിടിയിലാക്കിയത്. യു.ഡി.എഫിലെ കെ.ഡി.പി അംഗം വിനോദ് വേരനാനിയെയാണ് പരാജയപ്പെടുത്തിയത്.
മുൻ അംഗം കൂടിയായ സുധാ ഷാജിക്ക് അഞ്ചു വർഷവും പ്രസിഡണ്ടായി തുടരാം.കാഞ്ഞിരമറ്റം വാർഡിൽ നിന്നുമാണ് സുധ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നിലവിലും നറുക്കെടുപ്പിൽ ഭാഗ്യം എൽ.ഡി.എഫിനൊപ്പമായി.
സ്വതന്ത്ര അംഗം ഷേർളി രാജു (സെനിനാമ്മ) പ്രസിഡണ്ടായി.
മുത്തോലിയിൽ കേ.കോൺ (എം) അംഗം റൂബി ജോസ് എതിരില്ലാതെ വിജയിച്ചു. ഇവിടെ കേ .കോൺ (എം) ന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. ഒരംഗം മാത്രമുള്ള യു.ഡി.എഫിൽ കോൺഗ്രസിന് അംഗങ്ങൾ ഇല്ല. 14 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിന് 11 അംഗങ്ങളാണു മുത്തോലിയിലുള്ളത്.
തലനാട്ടിൽ ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള എൽ.ഡി.എഫ് ഭരണം നിലനിർത്തിയിരിക്കുന്നതായും കേരള കോൺ (എം) മീഡിയാ സെൽ കൺവീനർ ജയ്സൺമാന്തോട്ടം പറഞ്ഞു. ഗ്രാമ പഞ്ചായത്തുകളും യു.ഡി.എഫ് പിടിച്ചടക്കി എന്നുള്ള പ്രചാരണമാണ് പൊളിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.





