കോട്ടയം: മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണന്ന് ഫ്രാൻസിസ് ജോർജ് എംപി.
സംസ്ഥാന സർക്കാർ ചെയ്യേണ്ട ഒരു കാര്യങ്ങളും ചെയ്യാതെ നിത്യേനെയെന്നോണം വന്യജീവികളുടെ ആക്രമണം നേരിടുന്ന ജനങ്ങളെ കബളിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് ഇപ്പോൾ ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ ദിനംപ്രതി വന്യജീവികളുടെ ആക്രമണം മൂലം മലയോര മേഖലയിലെ ജനങ്ങൾ മരണപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സാഹച ര്യമാണ് നിലവിൽ ഉള്ളത്. ഇത് വർഷങ്ങളായി തുടരുകയാണ്.
ഇക്കാലമത്രയും സംസ്ഥാന സർക്കാർ പറഞ്ഞിരുന്നത് കേന്ദ്ര സർക്കാരിന്റെ 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ മൂലം സംസ്ഥാനത്തിന് ഫലപ്രദ മായി നടപടികൾ എടുക്കാൻ സാധിക്കുന്നില്ല എന്നാണ്. അതിനാൽ നിയമത്തിൽ ഭേദഗതി വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
വാസ്തവത്തിൽ ഈ വിഷയം കേന്ദ്ര വനംമന്ത്രിയുടെയും പാർലമെന്റിന്റെയും ശ്രദ്ധ യിൽ പെടുത്തിയപ്പോൾ ലഭിച്ച മറുപടി മനുഷ്യജീവന് ഹാനികരമായതും കൃഷിക്ക് നാശനഷ്ടം വരുത്തുന്നതുമായ ഷെഡ്യൂൾ ഒന്ന്, രണ്ട് വിഭാഗത്തിൽപെട്ട വന്യജീവികളെ സാഹചര്യം അനുസരിച്ച് വേട്ടയാടാൻ അതായത് കൊല്ലാനോ അവയെ പിടികൂടാനോ ഉള്ള അധികാരം വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11(1)എ പ്ര കാരവും സെക്ഷൻ 11(1) ബി പ്രകാരവും സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് ഉണ്ട് എന്നുള്ളതാണ്.
ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചുകൊണ്ട് പാർലമെന്റിൽ 2024 സെപ്റ്റംബർ രണ്ടിനും, 2025 ഏപ്രിൽ എട്ടിനും കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മന്ത്രി രേഖാമൂലം അറിയി ച്ചിട്ടുള്ളതാണ്. മാത്രവുമല്ല 2025 മാർച്ച് 12ന് ലോക്സഭയിലെ ശൂന്യവേളയിൽ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണം എന്ന് താൻ ആവശ്യപ്പെട്ടപ്പോഴാണ് മന്ത്രി ഇത് പറഞ്ഞത്.
ഇത് സംബന്ധിച്ച് സംസ്ഥാനത്തെ വന്യജീവി വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര വനം മന്ത്രാലയം രേഖാമൂലം നിർദേശം നൽകിയിട്ടുള്ളതുമാണെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.