പാലാ :42-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ 2024 ഡിസംബർ 19 വ്യാഴം മുതൽ 23 തിങ്കൾ വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തും. ഈശോയുടെ തിരുപ്പിറവിയ്ക്ക് ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയാഘോഷമാണ്.
ഹൃദയവിശുദ്ധീകരണത്തിനും കുടുംബനവീകരണത്തിനും ദൈവ-മനുഷ്യ ബന്ധങ്ങളുടെ പുനർനിർമ്മിതിക്കും ആഹ്വാനം നൽകിക്കൊണ്ട് പാലാ രൂപത ബൈബിൾ കൺവെൻഷൻ സമാഗതമാവുകയാണ്.
രൂപതയിലെ ദൈവജനം ഒരുമിച്ചിരുന്നു ദൈവവചനം ശ്രവിച്ച്, പരിശുദ്ധാത്മാവിനാൽ പൂരിതരായി, കുമ്പസാരം, വിശുദ്ധ കുർബാന എന്നീ കൂദാശകളുടെ ഫലപ്രദമായ സ്വീകരണത്തിലൂടെ ജീവിത നവീകരണത്തിലേക്കു കടന്നുവരുന്ന അവസരമാണ് അഞ്ചു ദിവസം നീ നിൽക്കുന്ന രൂപതാ ബൈബിൾ കൺവെൻഷൻ.
അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലച്ചന്റെ
നേതൃത്വത്തിലുള്ള ടീമാണ് അഞ്ചു ദിവസത്തെ കൺവൻഷൻ നയിക്കുന്നത്. പാലാ രൂപതയിലെ വിശ്വാസസമൂഹം പങ്കെടുക്കുന്നതിനായി ഈ വർഷം സായാഹ്ന കൺവെൻഷനായിട്ടാണ് നടത്തുന്നത്.
ഉച്ചകഴിഞ്ഞ് 3.30-ന് ജപമാലയും 4.00-ന് വിശുദ്ധ കുർബാനയോടെയും ആരംഭിച്ച് രാത്രി 9.00-ന് ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന രീതിയിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
ഡിസംബർ 19 വ്യാഴാഴ്ച വൈകുന്നേരം 5-ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ്, വികാരി ജനറാൾമാർ തുടങ്ങിയവർ കൺവെൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 20-ാം തീയതി മുതലുള്ള കൺവെൻഷൻ ദിവസങ്ങളിൽ വൈകുന്നേരം കുമ്പസാരത്തിനുള്ള
സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കൺവെൻഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. പബ്ലിസിറ്റി, സ്വീകരണം, ഫിനാൻസ്, വിജിലൻസ്, പന്തൽ, അക്കൊമഡേഷൻ, ആരാധനക്രമം, ഫുഡ്, ട്രാഫിക്, വോളിയർ, സ്റ്റേജ്, ലൈറ്റ് & സൗണ്ട് കുടിവെള്ളം, മദ്ധ്യസ്ഥപ്രാർത്ഥന, സ്പിരിച്വൽ ഷെയറിങ്ങ്, കുമ്പസാരം തുടങ്ങിയ കമ്മിറ്റികൾ കൺവൻഷന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകും.
യുവജനസംഗമം – എൽ റോയി
പാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ വേളയിൽ
ബൈബിളിൾ കൺവെൻഷന് സവിശേഷപ്രദമായ പ്രാധാന്യമുണ്ട്. യുവജനവർഷം ആചരണത്തിന്റെ ഭാഗമായി യുവജനസംഗമം എൽ റോയി ബൈബിൾ കൺവെൻഷനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. യുവജനസംഗമം ഡിസംബർ 21 ശനി രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞ് 2 വരെയാണ് കൺവെൻഷൻ ഗ്രൗണ്ടിൽ ക്രമീകരിച്ചിരിക്കുന്നത്.
സിറോ മലബാർ സഭ മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യുവജനസംഗമം ഉദ്ഘാടനം ചെയ്യും. രൂപതയിലെ മുഴുവൻ യുവജനസംഘടനകളുടെയും ഇടവകകളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ മഹാസംഗമം ആത്മീയപ്രഭാഷണങ്ങളാലും ഭക്തിസാന്ദ്രമായ ആരാധനയാലും മ്യൂസിക് ബാന്റുകളാലും അനുഗ്രഹീതമായിരിക്കും.
യുവജനങ്ങളെ ആത്മീയമായി നവീകരിക്കുകയും ഐക്യത്തിലും സമുദായസ്നേഹത്തിലും ശക്തിപ്പെടുത്തുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യം. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിനു ജനങ്ങൾക്ക് ദൈവവചനം കേൾക്കാനും ദൈവാരാധനയിൽ പങ്കെടുക്കാനും വേണ്ടി ഒരുലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിശാലമായ പന്തലും ദൈവവചന പ്രഘോഷണത്തിനായി ഒരു ലക്ഷം വാട്ട്സിന്റെ സൗണ്ട് സിസ്റ്റവും മറ്റു സജ്ജീകരണങ്ങളും തയാറായിക്കഴിഞ്ഞു.
പാലാ ബിഷപ്സ് ഹൗസിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് തടത്തിൽ, വികാരി ജനറാളന്മാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (ജനറൽ കോ-ഓർഡിനേറ്റർ), മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. ജോസഫ് കണിയോടിയ്ക്കൽ, റവ. ഫാ. ജോസഫ് മുത്തനാട്ട്, റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ,
രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ (ജനറൽ കൺവീ നർ), റവ. ഫാ. ആൽബിൻ പുതുപ്പറമ്പിൽ (വോളന്റിയേഴ്സ് ചെയർമാൻ), റവ. ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, ജോർജുകുട്ടി ഞാവള്ളിൽ, പോൾസൺ പൊരിയത്ത് (പബ്ലിസിറ്റി കൺവീനേഴ്സ്), സണ്ണി പള്ളിവാതുക്കൽ, ജിമ്മിച്ചൻ ഇടക്കര, സോഫി വൈപ്പന തുടങ്ങിയവർ പ്രതസമ്മേളനത്തിൽ പങ്കെടുത്തു.