തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിൽ ധാരണ. ആചാരപരമായ ആഘോഷം മാത്രമാകും ഉണ്ടാകുക. ചെറിയ രീതിയിൽ കുടമാറ്റം നടത്താനും ധാരണ. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് ഒഴിവാക്കുന്നത്.
സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കുമെന്നായിരുന്നു പറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് രാവിലെ അറിയിച്ചിരുന്നത്. എന്നാൽ ഉന്നതതല യോഗത്തിൽ വെടിക്കെട്ട് വേണ്ടയെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
ആഘോഷങ്ങൾ മുറ പോലെ നടക്കണമെന്നായിരുന്നു ദേവസ്വങ്ങളുടെ ആവശ്യം. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ദുരന്തബാധിതരെ മറക്കാൻ കഴിയില്ലെന്ന് സർക്കാർ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.
കുടമാറ്റം 15 മിനിട്ട് മാത്രമാകും ഉണ്ടാവുക. മത്സര കുടമാറ്റം പേരിന് മാത്രം നടത്താനും യോഗത്തിൽ തീരുമാനമായി. ആനകളുടെ എണ്ണം കുറയ്ക്കില്ല. കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകൾ ഉണ്ടാകും.
സാധാരണ 55 സെറ്റ് കുടകളാണ് മത്സരിച്ച ഇരു വിഭാഗവും ഉയർത്തുക. വെടിക്കെട്ടിൽ നിന്ന് തിരുവമ്പാടി പിന്മാറിയിരുന്നു. എന്നാൽ സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാമെന്നായിരുന്നു പറമേക്കാവിന്റെ നിലപാട്. ഇതിലാണ് സർക്കാർ ഇടപെടലിലൂടെ മാറ്റം വന്നിരിക്കുന്നത്.





