മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ ഖബറിലെത്തി അദരവ് അർപ്പിച്ച് പാലാ എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ മാണി സി കാപ്പൻ.
ഉച്ചയോടെയാണ് കാപ്പൻ പുതുപ്പള്ളി പള്ളിയിൽ എത്തിയത്. കാപ്പൻ എത്തുന്ന വിവരമറിഞ്ഞ് ഉമ്മൻചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മനും, മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മനും പള്ളിയിൽ എത്തിയിരുന്നു.
പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥിച്ച ശേഷമാണ് ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്കൊപ്പം കാപ്പൻ അദ്ദേഹത്തിൻറെ കല്ലറയിൽ എത്തി ആദരവ് അർപ്പിച്ചത്. രാഷ്ട്രീയ സംരക്ഷണം നൽകി തന്നെ യുഡിഎഫിലേക്ക് കൈപിടിച്ചു കയറ്റിയ നേതാക്കളിൽ പ്രമുഖൻ ഉമ്മൻചാണ്ടി സാർ ആണെന്ന് കാപ്പൻ അനുസ്മരിച്ചു.
കേരള ജനതയെ ഹൃദയത്തോട് ചേർത്തുവച്ച ഉമ്മൻചാണ്ടി സാറിനുള്ള ആദരവായിരിക്കും ഇത്തവണത്തെ യുഡിഎഫ് വിജയം എന്നും പാലായിൽ ജനങ്ങൾ കൂടെയുള്ളതിനാൽ തിളക്കമാർന്ന വിജയം ആവർത്തിക്കുവാൻ കഴിയുമെന്നും കാപ്പൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കെഡിപി സംസ്ഥാന ജനറൽ സെക്രട്ടറി സാജു എം ഫിലിപ്പ്, പാലായിലെ യുഡിഎഫ് നേതാക്കളായ അഡ്വക്കേറ്റ് സന്തോഷ് മണർകാട്, എം പി കൃഷ്ണൻ നായർ, ജിമ്മി ജോസഫ് എന്നിവർക്കൊപ്പമാണ് മാണി സി കാപ്പൻ പുതുപ്പള്ളിയിൽ എത്തിയത്.





