General

സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

സംസ്ഥാന സര്‍ക്കാര്‍ തുടരുന്നത് ചരിത്രത്തിലെ ഏറ്റവും അപകടകരമായ മദ്യനയമെന്ന് പാലാരിവട്ടം പി.ഒ.സിയില്‍ നടന്ന കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന നേതൃസമ്മേളനം. ഈ സര്‍ക്കാര്‍ മദ്യശാലകളോട് ഉദാര സമീപനമാണ് സ്വീകരിക്കുന്നത്. നാടൊട്ടുക്കും ബാറുകളും ബിവറേജസ്-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും യഥേഷ്ടം തുറന്നുകൊടുക്കുന്നു.

പാലക്കാട്ടെ ഇലപ്പുള്ളിയില്‍ ഡിസ്റ്റിലറി-ബ്രൂവറി സ്ഥാപിക്കുന്നതിനായി ഉപതെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുന്നു. കള്ളുഷാപ്പുകളില്‍ കുടുംബസമേതം വരാവുന്ന സാഹചര്യമൊരുക്കുമെന്ന് വരെ എക്‌സൈസ് വകുപ്പ് മന്ത്രി പരസ്യമായി പ്രഖ്യാപിക്കുന്നു. സര്‍ക്കാരിന്റെ ഈ നടപടികള്‍ ജനത്തോടുള്ള വെല്ലുവിളിയാണ്.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26-ന് കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് സീറോ മലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അന്നേ ദിവസം ലഹരിവിരുദ്ധ പ്രതിജ്ഞയും അസംബ്ലി സന്ദേശങ്ങളും നല്‍കും. 25-ന് സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ നടക്കും. ജൂലൈ 24-ന് സമിതിയുടെ സംസ്ഥാന വാര്‍ഷിക ജനറല്‍ബോഡി സമ്മേളനം പാലാരിവട്ടം പി.ഒ.സിയില്‍ നടക്കും.

പാലാരിവട്ടം പി.ഒ.സിയില്‍ നടന്ന നേതൃയോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ആന്റണി ജേക്കബ്, കെ.പി. മാത്യു, സി.എക്‌സ്. ബോണി, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ഫാ. ആന്റണി അറയ്ക്കല്‍, അന്തോണിക്കുട്ടി ചെതലന്‍, തോമസ് കോശി, റ്റി.എസ്. എബ്രാഹം, ഫാ. വില്‍സണ്‍ കുരുട്ടുപറമ്പില്‍, ഫാ. ജിനു ചാരത്തുചാമക്കാല, ഫാ. ഹെല്‍ബിന്‍ മീമ്പള്ളില്‍, ഫാ. ടോണി കോട്ടയ്ക്കല്‍, ഫാ. തോമസ് ഷാജി, ഫാ. മാത്യു കുഴിപ്പള്ളില്‍, ഫാ. ജെറാള്‍ഡ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *