പാലാ: പാലാ നഗരസഭയിലെ ചിലരുടെ ഒത്താശയോടെ കൊട്ടാരമറ്റം ബസ് ടെർമിനലിനുള്ളിൽ അനധികൃതമായി രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നും നിയമസംവിധാനങ്ങളെയാകെ വെല്ലുവിളിച്ച് വീണ്ടും പൊതുനിരത്തിലേക്ക് പരസ്യമായി മലിനജലം ഒഴുക്കുന്നു.
വേനൽകടുത്തതോടെ മഞ്ഞപ്പിത്തമടക്കമുള്ളവ വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് പരസ്യമായി മലിനജലം റോഡിലേയ്ക്ക് ഒഴുക്കുന്നത്. നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ അറിവോടെയാണ് ഈ നിയമവിരുദ്ധ നടപടിയെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
ഗാന്ധിജയന്തി ദിനത്തിൽ രാജ്യത്തൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ ഈ തട്ടുകടയിൽ നിന്നും പതിവുപോലെ മലിനജലം മണിക്കൂറുകളോളം റോഡിലൊഴുക്കിയത് വിവാദമായിരുന്നു. ഈ നടപടി പാലായ്ക്കാകെ നാണക്കേടായി മാറുകയും ചെയ്തിരുന്നു. വിവാദമായതിനെത്തുടർന്ന് ഏതാനും ദിവസം മലിനജലം ജാറിൽ സമാഹരിക്കുന്നതായി കാട്ടിയിരുന്നു.
രാത്രിയിൽ പ്രവർത്തിക്കുന്ന ഈ തട്ടുകടയിൽ വരുന്നവർക്ക് ഭക്ഷണശേഷം കൈ കഴുകുവാനുള്ള വാഷ് ബെയിസൺ നടപ്പാത കൈയ്യേറി സ്ഥാപിച്ച ശേഷം മലിനജലം പൈപ്പുവഴി റോഡിലേയ്ക്ക് എല്ലാ ദിവസവും ഒഴുക്കിവിടുന്നത്. ഭക്ഷണം കഴിക്കുന്നവർ കൈകഴുകുന്നതും വായ കഴുക്കുന്നതും കാർക്കിച്ചു തുപ്പുന്നതുമടക്കമുള്ള മലിനജലമാണ് ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിലേയ്ക്ക് പരസ്യമായി ഒഴുക്കി നിയമത്തെയാകെ വെല്ലുവിളിക്കുന്നത്.
ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് നഗരസഭാ ലൈസൻസ് നൽകുമ്പോൾ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യില്ലെന്നു സത്യവാങ്മൂലം വാങ്ങിച്ചു വയ്ക്കുന്ന നാട്ടിലാണ് പൊതുനിരത്തിലേയ്ക്ക് മലിനജലം പരസ്യമായി ഒഴുക്കിവിടുന്നത്.
കടലാസോ മറ്റു മാലിന്യങ്ങളോ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവരെ മാലിന്യത്തിലെ കടലാസിൽ തിരിച്ചറിയാനുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ തേടി പിടിച്ച് നടപടിയെടുക്കുന്ന ഇക്കാലത്താണ് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി നടപ്പാതയിൽ വാഷ് ബെയിസൺ സ്ഥാപിച്ചു എല്ലാ സംവീധാനങ്ങളെയും വെല്ലുവിളിച്ച് മലിനജലം റോഡിൽ നിരന്തരം ഒഴുക്കുന്നത്.
മലിനജലം മൂലം പകർച്ചവ്യാധികൾ വ്യാപകമായിട്ടും ഇത് ആവർത്തിക്കുന്നത് അധികൃതരുടെ ഒത്താശയില്ലാതെ നടക്കില്ലെന്ന ആക്ഷേപവും വ്യാപകമാണ്. സ്ഥാപനവും നടപടിയും അനധികൃതമായിട്ടും അധികൃതരുടെ പിന്തുണയോടെ നിയമത്തെ നോക്കുകുത്തിയാക്കിയിരിക്കുന്നത്. ഇതിനിടെ ഈ അനധികൃത സ്ഥാപനത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കടപ്പാട്ടൂർ ഗീതാഞ്ജലിയിൽ സുരേഷ് കുമാർ നഗരസഭയിൽ പരാതി നൽകി.