ഭരണങ്ങാനം: തീർഥാടന കേന്ദ്രമായ ഭരണങ്ങാനം ടൗണിൽ നിരന്തരം ഉണ്ടാകുന്ന വാഹനാപകടങ്ങളും ട്രാഫിക് ബ്ലോക്കും ഒഴിവാക്കുന്നതിന് ഭരണങ്ങാനം ടൗണിൽ ഗതാഗത നിയന്ത്രണം നടപ്പാക്കാൻ പാലാ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസക്കാലത്തേക്കാണ് ആദ്യം നടപ്പാക്കുക.
ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ളാക്കൽ, പാലാ ആർ.ടി.ഒ, പാലാ ഡിവൈ.എസ്.പി, പാലാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മീനച്ചിൽ തഹസിൽദാർ, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വ്യാപാരി വ്യവസായി പ്രതിനിധി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഈ മാസം പതിനഞ്ച് മുതലാണ് ഗതാഗത പരിഷ്കരണം നടപ്പാക്കുക.
ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ ചുവടെ:
1.പാലാ ഭാഗത്ത് നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകുന്ന ബസ്സുകൾക്ക് ഭരണങ്ങാനം അൽഫോൻസ തീർത്ഥാടന കേന്ദ്രത്തിൻ്റെ പ്രധാന റോഡിനു മുൻവശത്തും, ടൗണിൽ നിലവിലുള്ള ബസ്റ്റോപ്പ് 100 മീറ്റർ മുന്നോട്ടു മാറി പഴയ മിനി സ്റ്റേഡിയത്തിന് എതിർവശത്തും സ്റ്റോപ്പുകൾ സ്ഥാപിക്കും.
2.ഈരാറ്റുപേട്ട ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾക്ക് നിലവിലുള്ള ബസ്റ്റോപ്പിൽ നിന്നും 30 മീറ്റർ മുന്നോട്ടു മാറി സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻവശത്ത് ബസ് സ്റ്റോപ്പ്അനുവദിക്കും.

3.ചൂണ്ടച്ചേരി റോഡ് ആരംഭിക്കുന്ന ഭാഗത്തുള്ള ഓട്ടോറിക്ഷ പാർക്കിംഗ് ഒഴിവാക്കും. ഭരണങ്ങാനം ടൗണിൽ നിലവിൽ ഉള്ളസേക്രട്ട് ഹാർട്ട് ഹൈസ്കൂളിന് മുൻപിലുള്ള ഓട്ടോറിക്ഷ പാർക്കിംഗ് എണ്ണം നിയന്ത്രിക്കും.
4.ഹൈവേയിലേക്ക് വരുന്ന റോഡുകളിൽ കോൺവെക്സ് മിറർ, റം ബിൾ സ്ട്രിപ്പ് എന്നിവ സ്ഥാപിക്കും.
5.നോ പാർക്കിംഗ് ബോർഡുകൾ, സീബ്ര കോസിങ്ങ് ലൈനുകൾ, ഹാൻഡ് റെയിലുകൾ എന്നിവ സ്ഥാപിക്കും.
6.സ്പീഡ് നിയന്ത്രിക്കുന്നതിന് എ.ഐ ക്യാമറകൾ സ്ഥാപിക്കും.