kottayam

നവ്യാനുഭവം സമ്മാനിച്ച് അക്ഷരനഗരിയിൽ സൈനികർക്ക് സ്നേഹാദരവ്

കോട്ടയം: റിപ്പബ്ളിക് ദിനത്തിൽ കേരളത്തിലെ സൈനിക കൂട്ടായ്മകൾക്കും ധീരസൈനികർക്കും അക്ഷര നഗരിയിൽ നൽകിയ സ്നേഹാദരവ് നവ്യാനുഭവമായി. സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ ആഭിമുഖ്യത്തിലാണ് ‘സ്നേഹപൂർവ്വം സൈനികർക്ക്’ എന്ന പേരിൽ സ്നേഹാദരവ് സംഘടിപ്പിച്ചത്.

കേരളത്തിലെ പത്തോളം സൈനിക കൂട്ടായ്മകളും വീർ ചക്ര, കീർത്തി ചക്ര ജേതാക്കളും സൈനികരുടെ ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. യുദ്ധഭൂമിയിൽ രക്ഷസാക്ഷിത്വം വരിച്ച സൈനികർക്കു പ്രണാമം അർപ്പിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് യുദ്ധഭൂമിയിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.

1971ലെ ഇന്ത്യാ-പാക് യുദ്ധം, അതിർത്തിയിലെ സംഘർഷം, ജമ്മു – കാശ്മീരിലെ അനുഭവങ്ങൾ, പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ നടത്തിയ ബ്ലൂസ്റ്റാർ ഓപ്പറേഷൻസ് തുടങ്ങിയവയിൽ പങ്കെടുത്തവർ അതേക്കുറിച്ച് വിവരിച്ചു. യുദ്ധവും യുദ്ധാനന്തര അനുഭവങ്ങളും നേരിടാത്ത ചടങ്ങിൽ പങ്കെടുത്തവർ സൈനികർ നടത്തിയ ത്യാഗോജ്ജ്വല പോരാട്ടങ്ങളുടെ അനുഭവകഥകൾ കേട്ട് കണ്ണുകളിൽ ഈറനണിഞ്ഞു. പിന്നെ, മനം നിറഞ്ഞ സന്തോഷത്തോടെ കൈയ്യടിച്ച് സൈനികർക്കു പിന്തുണ നൽകി.

ചടങ്ങ് 16 കേരള എൻ സി സി ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഗാർഡിയൻസ് ഓഫ് ദ നേഷൻ, ബോർഡർ വാരിയേഴ്സ്, പതിനഞ്ച് കേരള, തപസ് പത്തനംതിട്ട, എക്സ് സർവ്വീസ്മെൻ ലീഗ്, സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ്, നാഷണൽ എക്സ് സർവ്വീസ്മെൻ കോർഡിനേഷൻ കമ്മിറ്റി, ക്വയിലോൺ മല്ലു സോൾജിയേഴ്സ് എന്നീ സൈനിക കൂട്ടായ്മകളെ സേവനരത്ന പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു.

1971ലെ ഇൻഡോ പാക് യുദ്ധവീരൻ പരേതനായ നായിക് സുബേദാർ ജോർജിനു മരണബഹുമതിയായി സത് സേവന പുരസ്ക്കാരം ബന്ധുക്കൾക്കു സമ്മാനിച്ചു. ഹവീൽദാർ കെ ജി ജോർജ് (വീർ ചക്ര), നായിക് സുബേദാർ പി ഒ ചെറിയാൻ (വീർ ചക്ര), ഹവീൽദാർ വർഗ്ഗീസ് മാത്യു (കീർത്തിചക്ര), ക്യാപ്റ്റൻ സുനിൽ മണിമന്ദിരം എന്നിവർക്കും സത് സേവന പുരസ്കാരം നൽകി ആദരിച്ചു.

പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് 25001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന ദേശീയോദ്ഗ്രഥനത്തിനുള്ള റെസ്പോൺസബിൾ സിറ്റിസൺ പുരസ്കാരവും കേണൽ പി ദാമോദരൻ സമ്മാനിച്ചു.

സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. മുൻ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ സജയൻ ജേക്കബ്, സജീഷ് മണലേൽ, അനുരാജ് ബി കെ, എബി ജെ ജോസ്, സാംജി പഴേപറമ്പിൽ എന്നിവർ പ്രസംഗിച്ചു. നൂറിൽപരം സൈനികർ ചടങ്ങിൽ പങ്കെടുത്തു. എല്ലാ സൈനികർക്കും മെഡലും പ്രശസ്തിപത്രവും സമ്മാനിച്ചു.

Leave a Reply

Your email address will not be published.