Pala

ലണ്ടൻ ബ്രിഡ്ജ് കടക്കാൻ വഴിതെളിയുന്നു; വൈദ്യുതി കണക്ഷന് നഗരസഭയുടെ എൻ ഒ സി;എല്ലാ സഹായവും നഗരസഭ ഉറപ്പു നൽകി

പാലാ: ഗ്രീൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നഗര സൗന്ദര്യവൽക്കരണത്തിനും ടൂറിസ്റ്റ് അമിനിറ്റി സെൻ്ററിനുമായി നഗരഹൃദയത്തിൽ മീനച്ചിലാറിൻ്റെ തീരത്ത് നിർമ്മിച്ച വിനോദ വിശ്രമകേന്ദ്രo തുറന്നു പ്രവർത്തിപ്പിക്കുന്നതിനായുള്ള തുടർ നടപടികൾക്ക് നഗരസഭയുടെ പച്ചക്കൊടി.

സംസ്ഥാന ബജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതി കൂടിയാണിത്. നിർമ്മാണ പ്ലാൻ നഗരസഭയിൽ സമർപ്പിച്ചിരുന്നില്ല. നിർമ്മാണ ഏജൻസിയായ കിറ്റ്കോയും പണി ഏറ്റെടുത്ത കോൺട്രക്ടറും തമ്മിൽ തർക്കം ഉടലെടുക്കുകയും വിഷയം കോടതി കയറുകയും ചെയ്തിരുന്നു.

ജോസ്.കെ.മാണി എം.പി വഴി നഗരസഭാ ചെയർമാൻ തർക്കം പരിഹരിക്കുന്നതിന് ടൂറിസം വകുപ്പ് അധികൃതരുമായും വകുപ്പു മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.ഇതേ തുടർന്ന് വൈദ്യുതിക്കും വെളളത്തിനും വേണ്ടി നഗരസഭയുടെ എൻ.ഒ.സി ആവശ്യപ്പെട്ട് ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു.

നഗരസഭാ ചെയർമാൻ ഈ വിവരം നഗരസഭാ കൗൺസിലിൻ്റെ അജണ്ടയിൽ ഉൾപ്പെടുത്തി. ഇന്നു ചേർന്ന നഗരസഭാ കൗൺസിലിൽ വിഷയം ചർച്ചയ്ക്കു വന്നപ്പോൾ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ എല്ലാ അനുമതികളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. കൗൺസിൽ ഒറ്റക്കെട്ടായി എൻ.ഒ.സി നൽകുന്നതിന് അനുമതി നൽകി.

ജില്ലാ വികസന സമിതിയിലും വിഷയം ചർച്ച ചെയ്തിരുന്നു.5 കോടി മുടക്കി നിർമ്മിച്ച ടൂറിസം കേന്ദ്രം വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഗ്ലാസ് മേൽക്കൂര യോടു കൂടിയ കോൺഫ്രൻസ് ഹാളും മറ്റും ഉൾപ്പെടുന്ന ഈ വിനോദ വിശ്രമകേന്ദ്രം കാടുപിടിച്ച് നശിക്കുകയാണ്.

ഈ കേന്ദ്രത്തിൻ്റെ നടത്തിപ്പ് ആവശ്യപ്പെട്ട് നഗരസഭ ടൂറിസം വകുപ്പിനെ സമീപിച്ചിരുന്നു. വകുപ്പുതലതർക്കങ്ങൾ കാരണം തുടർ നടപടി ഉണ്ടായിരുന്നില്ല.വൈദ്യുതിയും വെള്ളവും കൂടി എത്തുന്നതോടെ അമിനിററി സെൻ്റെർ തുറക്കുവാൻ കഴിയുമെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു.

Leave a Reply

Your email address will not be published.