പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനവും റേഡിയേഷൻ ചികിത്സയും കൂടി ലഭ്യമാക്കണമെന്ന് കേരള വനിതാ വികസന കോർപ്പറേഷൻ മെമ്പറും വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡണ്ടുമായ പെണ്ണമ്മ ജോസഫ് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിന് നൽകിയ നിവേദനത്തിൽ അവശ്യപ്പെട്ടു.
സ്ത്രീകളിൽ ഉണ്ടാകുന്ന ക്യാൻസർ ചികിത്സയ്ക്ക് പ്രത്യേക ചികിത്സാ സൗകര്യവും മാമോഗ്രാം ഉൾപ്പെടെയുള്ള ഉപകരണ സഹായവും ലഭ്യമാക്കണമെന്ന് അവർ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളിൽ ബ്രസ്റ്റ് ക്യാൻസർ, ഗർഭാശയ കാൻസറും വർദ്ധിച്ചു വരുകയും കൂടുതൽ പേർ ചികിസ തേടി ഇവിടെ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ സൗകര്യങ്ങൾ വിപുലീകരിക്കേണ്ടതുണ്ട്.
നിലവിൽ ഒരു ഡോക്ടറുടെ സേവനത്തിലാണ് ഒ.പി വിഭാഗവും,എല്ലാവിധ പരിശോധനകളും കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകളും ഇവിടെ നടത്തി വരുന്നത്. 3500-ൽ പരം രോഗികളാണ് ഇവിടെ നിന്നും ചികിത്സ തേടുന്നത്.മുൻകൂർ ക്യാൻസർ രോഗനിർണ്ണയം സാദ്ധ്യമാക്കുന്നതിനായി ഏർളി ഡിറ്റക്ഷൻ സെൻ്റെർ കൂടി ഈ കേന്ദ്രത്തിൽ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ പെണ്ണമ്മ ജോസഫ് പറഞ്ഞു.
ജില്ലയിലെ രണ്ടാം ക്യാൻസർ ചികിത്സാ കേന്ദ്രം കൂടിയായ പാലാ ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ മുന്തിയ പരിഗണന ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പുനൽകി.