ഈരാറ്റുപേട്ട : കുടുംബാരോഗ്യ കേന്ദ്രം സ്പെഷ്യലാരിറ്റി ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. മീനച്ചിൽ താലൂക്കിൽ 28 വില്ലേജുകളാണുള്ളത്. മീനച്ചിൽ താലൂക്കിലെ പടിഞ്ഞാർ പ്രദേശമായ കുറവിലങ്ങാട്ട് താലൂക്കാശുപത്രിയുണ്ട്. മീനച്ചിൽ താലൂക്കിലെ കിഴക്കൻ മേഖലയായ ഈരാറ്റുപേട്ടയിൽ ഉന്നത നിലവാരമുള്ള സർക്കാർ ആശുപത്രികളില്ല.
കേരള ഹൈക്കോടതിയുടെ 18-01-2021 തീയതിയിലെWP(C) നമ്പർ2073/2020 വിധിന്യായത്തിൽ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. എന്നാൽ ഒരു താലൂക്കിൽ ഒന്നിൽ കൂടുതൽ സർക്കാർ ആശുപത്രികൾ അനുവദിക്കുന്നത് നയമല്ലെന്ന് പറഞ്ഞ് കേരള ഹൈക്കോടതിയുടെ വിധിന്യായം സംസ്ഥാന സർക്കാർ തള്ളുകയാണ് ചെയ്തത്.
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തുന്നത് സംബന്ധിച്ച് 06-10-2020ൽ പി.എൽ ബി 1-25098/2018 നമ്പരായി സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ,സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടും സർക്കാർ അവഗണിച്ചു.

ഈരാറ്റുപേട്ട നഗരസഭയിലെയും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ 8 പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഈ പ്രദേശത്ത് ഉന്നത നിലവാരമുള്ള സർക്കാർ ആശുപത്രികളില്ലാത്തത് വളരെയെറെ ദുരിതമാണ് സാധാരണക്കാർക്ക് ഉണ്ടായികൊണ്ടിരിക്കുന്നത്.
ഈരാറ്റുപേട്ട നഗരസഭയിലെയും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെയും ജനസംഖ്യ രണ്ട് ലക്ഷത്തോളം വരും. മലയോരപഞ്ചായത്തുകളിൽ ഉരുൾപൊട്ടലുകൾ പോലുള്ള പ്രകൃതിദുരന്തങ്ങൾ പതിവാണ്. ഈരാറ്റുപേട്ട നഗരസഭയിലും. 8 പഞ്ചായത്തുകളിലുമായി ഒരു സി.എച്ച്.സിയും രണ്ട്ഫാമിലി ഹെൽത്ത് സെൻ്റെറും ബാക്കി പ്രാഥമിക ചികിൽസാ കേന്ദ്രങ്ങളുമാണുള്ളത്.
മലയോര പഞ്ചായത്തുകളിൽ നിന്ന് പാലായിലെ ജനറൽ ആശുപത്രിയിൽഎത്തണമെങ്കിൽ 32കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ‘ഒരു ഉന്നത നിലവാരമുള്ള സർക്കാർ ആശുപത്രി പോലുമില്ല. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഏക നഗരസഭയാണ് ഈരാറ്റുപേട്ട. ജനസാന്ദ്രത യാൽ മുന്നിട്ട് നിൽക്കുന്ന നഗരസഭയാണിത്.ഏഴര ചതുരശ്ര കിലോമീറ്ററിൽ 40000 പേർ വസിക്കുന്നു.
അതു കൊണ്ട് ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്കാശുപത്രി ഉയർത്തുവാൻ സാധിക്കുന്നില്ലെങ്കിൽ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതു സംബദ്ധിച്ചുള്ള നിവേദനം നാട്ടുകാർ ജനകീയ വികസന ഫോറത്തിൻ്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിക്ക് വീണാ ജോർജിന് നൽകീയിട്ടുണ്ട്.