General

മദ്യാസക്തന്റെ പ്രവര്‍ത്തി മുന്‍കൂട്ടി പ്രവചിക്കാനാവില്ല: പ്രസാദ് കുരുവിള

മദ്യാസക്തി രോഗിയുടെ പ്രവര്‍ത്തി ഒരിക്കലും മുന്‍കൂട്ടി പ്രവചിക്കാനാവില്ലെന്ന് മദ്യ-ലഹരി വിരുദ്ധ പ്രവര്‍ത്തന മേഖലയില്‍ കാല്‍നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തന പരിചയമുള്ള ആന്റി നര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റും, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സൈക്കോളജിക്കല്‍ കൗണ്‍സിലറുംകൂടിയായ പ്രസാദ് കുരുവിള.

1956-ല്‍ മദ്യാസക്തി ഒരു മാനസിക രോഗമായിട്ടാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുള്ളത്. തന്നെ ആരോ ആക്രമിക്കാന്‍ വരുന്നുവെന്ന മാനസികാവസ്ഥ കടുത്ത മദ്യാസക്തി രോഗത്തിന്റെ ഭാഗമാണ്. ഇതാണ് പരിചരിച്ചുകൊണ്ടിരുന്ന ഡോക്ടറെപോലും ആക്രമിച്ചു കീഴ്‌പ്പെടുത്തി കൊലപ്പെടുത്താന്‍ കാരണമാക്കിയത്. തന്റെ ചുറ്റും നില്‍ക്കുന്നവര്‍ തന്നെ അപായപ്പെടുത്താന്‍ നില്‍ക്കുന്നവരാണെന്നുള്ള പെട്ടെന്നുള്ള മാനസികാവസ്ഥയാണ് ഈ കൃത്യത്തിന് കാരണമാക്കിയത്.

മദ്യപിച്ചാല്‍, നല്ല പാഠം പറഞ്ഞുകൊടുക്കുന്ന അധ്യാപകനും ഈ മാനസികാവസ്ഥ ഉണ്ടാകാമെന്ന ഒരിക്കല്‍ക്കൂടിയുളള ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവം പൊതുസമൂഹത്തിന് നല്‍കുന്നത്. മദ്യത്തെ ന്യായീകരിക്കുന്നവര്‍ക്കും, ലൈസന്‍സ് നല്‍കുന്നവര്‍ക്കും, വില്ക്കുന്നവര്‍ക്കും ഡോ. വന്ദന സംഭവം ഒരു പാഠമാകണം.

ആശുപത്രിയിലായതുകൊണ്ടാണ് ഡോ. വന്ദനയ്ക്ക് സംഭവിച്ചത്. ഈ മാനസികാവസ്ഥയില്‍ മറ്റെവിടെയാണെങ്കിലും ഇതുതന്നെ സംഭവിക്കുമായിരുന്നു. ഇതൊന്നും പരിചരിച്ച ഡോക്ടറോടോ, കൂടെയുണ്ടായിരുന്നവരോടോ ഉണ്ടായിരുന്ന വ്യക്തിവൈരാഗ്യമോ, മറ്റെന്തെങ്കിലുമോ ആയിരുന്നില്ലായെന്നോര്‍ക്കണം.

മദ്യപനായ രോഗിയെ ആശുപത്രിയിലെത്തിക്കുമ്പോഴുള്ള കരുതലോ, പരിചയക്കുറവോ ആണ് പോലീസിന്റെ ഭാഗത്തുനിന്നുമുള്ള വീഴ്ച. യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയുള്ള പ്രതികരണങ്ങളാണ് പൊതുസമൂഹത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നത്. ഇവിടെ മദ്യമാണ് പ്രധാന വില്ലന്‍.

Leave a Reply

Your email address will not be published.